ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവിനെ പോലെ ഒളിച്ചോടുന്നതായി ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ.നന്ദകുമാർ. സംഘടിതമായ ജനകീയ പ്രക്ഷോഭത്തെ ഭയന്നാണ് മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി കേരളത്തിലേക്ക് തിരിച്ചത്. ഡൽഹിയിലെ പ്രതിഷേധ ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം.
ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന പിണറായി വിജയൻ പുലർച്ചെ 3 മണിക്കാണ് മറ്റു ഔദ്യോഗിക ആവശ്യങ്ങളെല്ലാം റദ്ദാക്കി കേരളത്തിലേക്ക് തിരിച്ചത്. കേരളത്തിലെ സി.പി.എം അക്രമങ്ങൾക്കെതിരെ കേരളാ ഹൗസിനു മുന്നിൽ നടക്കാനിരുന്ന പ്രതിഷേധം ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവിനെ പോലെ ഒളിച്ചോടിയതായി ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ.നന്ദകുമാർ പറഞ്ഞു.
സമാധാന ചർച്ചകളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പിണറായി വിജയൻ പാർട്ടി സഖാവിൽ നിന്ന് മുഖ്യമന്ത്രിയെന്ന നിലയിലേക്ക് ഇപ്പോഴും ഉയർന്നിട്ടിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം വർദ്ധിച്ച അക്രമങ്ങൾ ഞെട്ടിക്കുന്നതാണെന്ന് മീനാക്ഷി ലേഖി എം പി. പറഞ്ഞു.
കേരളത്തിലെ സിപിഎം അക്രമങ്ങൾക്കെതിരെ പ്രതിഷേധത്തിനെത്തിയ പ്രമുഖർ രൂക്ഷമായ വിമർശനമാണുന്നയിച്ചത്. പ്രതിഷേധം ഭയന്ന് ഡൽഹി വിട്ട മുഖ്യമന്ത്രിക്കെതിരെ കഹാം ഹെ വിജയൻ എന്ന മുദ്രാവാക്യമാണ് അലയടിച്ചത്.