നടി കൽപനയുടെ വേർപാടിന് ഇന്ന് ഒരു വർഷം തികയുന്നു. മരണം അപഹരിക്കാത്ത ഓർമ്മകളുടെ കൽപ്പനാ വൈഭവത്തിലേക്ക് ഒരിക്കൽ കൂടി.
ഏതെങ്കിലും ഒരു കള്ളിയിൽ ഒതുക്കാനാകാത്ത അഭിനയ വൈവിദ്ധ്യമായിരുന്നു വെള്ളിത്തിരയിൽ കൽപ്പന. അരങ്ങേറ്റം ബാലതാരമായി. തേടിയെത്തിയതിൽ അധികം ഹാസ്യ രസം എങ്കിലും പിന്നീട് മികച്ച സ്വഭാവ നടിയായി കൂടുമാറ്റം. ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴിലേക്ക്. ഒപ്പം കന്നഡയിലും തെലുങ്കിലും സജീവ സാന്നിദ്ധ്യമായി. തനിച്ചല്ല ഞാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്ക്കാരം.
ബാംഗ്ലൂർ ഡെയ്സ്, സ്പിരിറ്റ്, ഇന്ത്യൻ റുപ്പി എന്നീ അവസാന കാല ചിത്രങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൽപ്പന. കടലിന്‍റെ ആഴങ്ങളിലേക്ക് ഊളിയിട്ട, ഏറ്റവും ഒടുവിലത്തെ ചിത്രമായ ചാർളിയിലെ മത്സ്യകന്യകയെ പോലെ മരണത്തെയും ഭ്രമ കൽപ്പനയാൽ വിസ്മയിപ്പിച്ചു ആ പ്രതിഭ.
ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ എത്തിയതാണ്. താമസിച്ചിരുന്ന ഹോട്ടലിൽ ബോധരഹിതയായി കണ്ടെത്തി. ആശുപത്രിയിലേക്ക് എത്തും മുമ്പെ മരണം സംഭവിച്ചു. ഒരു വർഷം പിന്നിടുമ്പോഴും ആ മരണ വാർത്ത ഇന്നും അവിശ്വസനീയമാകുന്നത്, അവരെ അത്രയേറെ സ്നേഹിച്ചിരുന്നു ആസ്വാധകർ എന്നതിനാലാണ്. കാലം മറക്കാത്ത കൽപ്പനാ വൈഭവത്തിന് പ്രണാമം.