തിരുവനന്തപുരം: ചീഫ്സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരായ ഹർജ്ജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് വിജയാനന്ദ് പൂഴ്ത്തിയെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുളള ഹർജ്ജിയാണ് കോടതി പരിഗണിക്കുന്നത്.
അഡീഷണൽ ചീഫ്സെക്രട്ടറി ടോം ജോസിനെതിരായ ഫയലുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഫയലുകൾ പരിശോധിച്ച ശേഷമാകും ഹർജ്ജിയിൽ കോടതി തീരുമാനം കൈകൊളളുക. അതിനിടെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരായ ഹർജ്ജിയും വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ടി.പി. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തു നിന്ന് നീക്കാൻ നളിനി നെറ്റോ സർക്കാർ ഫയലുകളിൽ തിരിമറി നടത്തിയെന്ന് ഹർജ്ജിയിൽ ആരോപിക്കുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത ഫയലിൽ ആഭ്യന്തര സെക്രട്ടറി നടപടിയെടുത്തില്ലെന്നും ഹർജ്ജിയിൽ പറയുന്നു. വിഷയത്തിൽ വിജിലൻസിന്റെ നിലപാട് കോടതി ആരായും.