ന്യൂഡൽഹി : 2016 സെപ്റ്റംബർ 29 നു പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യൻ പാരാകമാൻഡോകൾ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ലോകരാഷ്‌ട്രങ്ങളിൽ ചർച്ചയായിരുന്നു . എന്നാൽ പതിനാലു വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സൈന്യം നടത്തിയ മറ്റൊരു സർജിക്കൽ സ്ട്രൈക്കിനെപ്പറ്റി ചില വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.അതീവ രഹസ്യമായി ഇന്നും തുടരുന്ന 2002 ലെ സർജിക്കൽ സ്ട്രൈക്കിനെപ്പറ്റി വളരെ കുറച്ച് വിവരങ്ങൾ ഒരു അന്തർദേശീയ മാദ്ധ്യമമാണ് പുറത്തുവിട്ടത്.
2001 ലെ പാർലമെന്റ് ആക്രമണത്തിനും 2002 മെയിൽ തീവ്രവാദികൾ നടത്തിയ കാലുചക്ക് കൂട്ടക്കൊലയ്‌ക്കും ശക്തമായ മറുപടിയായിട്ടായിരുന്നു ആ മിന്നലാക്രമണം. പാകിസ്ഥാന്റെ ഞെട്ടിച്ച് ആഗസ്റ്റ് 2 ന് നടന്ന ആക്രമണത്തിന് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയും പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസും .
ഓപ്പറേഷനിൽ പ്രധാന പങ്കു വഹിച്ചത് 29 കാരനായ ഫ്ളൈറ്റ് ലെഫ്റ്റനന്റ് രാജീവ് മിശ്ര. അതിർത്തിക്കപ്പുറത്തെ പാക് ബങ്കറുകളുടെ കൃത്യസ്ഥാനം മനസ്സിലാക്കാൻ ഉപയോഗിച്ചത് ഇസ്രയേൽ നിർമ്മിത ലേസർ സാങ്കേതിക വിദ്യയും . ഈ സാങ്കേതിക വിദ്യയിൽ അഗ്രഗണ്യനായിരുന്നു രാജീവ് മിശ്ര.
ജൂലൈ 31 ന് ലേസർ ഉപകരണവുമായി ശ്രീനഗറിലേക്ക് പറക്കാൻ രാജീവിന് നിർദ്ദേശം ലഭിച്ചു. ശ്രീനഗറിലെത്തിയ രാജീവിനെ കാത്തിരുന്നത് പോർവിമാനം പറത്താനുള്ള ജോലി ആയിരുന്നില്ല . മറിച്ച് പാക് സൈനിക ബങ്കറുകൾ എവിടെയാണെന്ന് കരമാർഗ്ഗം കണ്ടെത്തി അടയാളപ്പെടുത്താനുള്ള നിർദ്ദേശമായിരുന്നു.
കുപ്‌വാരയ്‌ക്ക് സമീപം കെൽ മേഖലയിൽ കാർഗിൽ സമാനമായ സാഹചര്യം സൃഷ്ടിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് വ്യോമാക്രമണം നടത്താൻ സൈന്യം തീരുമാനിച്ചത് . സിവിലിയന്മാർക്ക് ജീവാപായം ഉണ്ടാകാതെ ബങ്കറുകൾ മാത്രം ആക്രമിക്കണമെങ്കിൽ കൃത്യമായ സ്ഥാനം വ്യോമസേനയ്‌ക്ക് ലഭിക്കണം . ഈ ദൗത്യമായിരുന്നു രാജീവ് മിശ്രയ്‌ക്കും സംഘത്തിനും ചെയ്യാനുണ്ടായിരുന്നത്.
കരസേനയുടെ സ്പെഷ്യൽ കമാൻഡോ ടീം ശത്രുബങ്കറുകളെ ആക്രമിക്കാനുള്ള പദ്ധതിയായിരുന്നു ആദ്യം തീരുമാനിക്കപ്പെട്ടത് . എന്നാൽ ഒരാൾ പോലും നഷ്ടപ്പെടാതെ ഓപ്പറേഷൻ പൂർത്തിയാക്കണമെന്നതിനാൽ ആദ്യം വ്യോമാക്രമണവും അതിന്റെ ചുവടുപിടിച്ച് സ്പെഷ്യൽ ടീം ആക്രമണവും നടത്താൻ പദ്ധതിയിട്ടു.
മിറേജും മിഗും ജഗ്വാറും ആക്രമണത്തിന് പൂർണ സജ്ജമായി നിലയുറപ്പിച്ചു. ശ്രീനഗറിൽ നിന്ന് ചീറ്റ ഹെലികോപ്റ്ററിൽ രാജീവ് മിശ്രയും സംഘവും അതിർത്തിയിലേക്ക് . പാക് സൈനിക ബങ്കറുകൾ കാണാൻ കഴിയുന്ന ദൂരത്തെത്തിയിട്ട് മാത്രമേ ലേസർ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കഴിയുകയുള്ളൂ . തീർത്തും അപകടകരവും സാഹസികവുമായ ദൗത്യം .
രൂക്ഷമായ പാക് ഷെല്ലാക്രമണത്തിനിടയിൽ ചീറ്റയിൽ നിന്ന് മിശ്രയും സംഘവും താഴേക്ക് . ഒപ്പം ലേസർ ഉപകരണങ്ങളും . ഏറ്റവുമടുത്ത ബി എസ് എഫ് പോസ്റ്റിലേക്ക് ഇഴഞ്ഞു നീങ്ങിയ അവർക്ക് മുകളിൽ പാക് സൈന്യത്തിന്റെ ഷെൽ പെരുമഴ.
പാക് സൈനിക ക്യാമ്പിലേക്ക് എത്താൻ പിന്നിടേണ്ടത് മൂന്ന് കുന്നുകൾ . ഒട്ടും സമയം കളയാതെ മൂവരും അതിർത്തിയിലേക്ക് . രണ്ടു പേർക്ക് മാത്രം പാക് സൈന്യം ഉപയോഗിക്കുന്ന ഉടുപ്പുകൾ . ഒടുവിൽ ലേസർ സ്ഥല നിർണയ ഉപകരണം കൊണ്ട് പാക് ബങ്കറുകളുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തി മൂവരും തിരിച്ചെത്തി . അതിനു മുൻപ് തന്നെ സ്പെഷ്യൽ ഓപ്പറേഷൻ ടീം സജ്ജമായി ഇന്ത്യൻ പോസ്റ്റിലെത്തിയിരുന്നു.
ആഗസ്റ്റ് 2 ഒന്നരയോടെ പോർവിമാനങ്ങൾ പറന്നുയർന്നു . ലേസർ ബീം കൊണ്ടടയാളപ്പെടുത്തിയ പാക് സൈനിക താവളങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ തീമഴ . പോർവിമാനങ്ങളുടെ തീമഴയ്‌ക്ക് ശേഷം സ്പെഷ്യൽ പാര സൈനിക കമാൻഡോകളുടെ മിന്നലാക്രമണം . കെൽ മേഖലയിലെ പാക് ബങ്കറുകൾ നാമാവശേഷമായി . എത്ര പാക് സൈനികർ മരിച്ചുവെന്ന വിവരം ഇന്നും വെളിപ്പെട്ടിട്ടില്ല . ഈ ആക്രമണത്തിനും പാകിസ്ഥാന്റെ പക്കൽ നിന്ന് ഒരു മറുപടിയുമുണ്ടായതുമില്ല
ഇച്ഛാശക്തിയുള്ള നേതൃത്വവും സമർപ്പിതമായ സൈന്യവുമുണ്ടെങ്കിൽ ഒന്നും അസാദ്ധ്യമല്ല എന്ന് തെളിയിക്കുന്നതായിരുന്നു 2002 ലെ സർജിക്കൽ സ്ട്രൈക്ക്. അതീവ രഹസ്യം ഒപ്പം വിജയകരവും .