വാഷിംഗ്ടണ്‍: ഭാവിയില്‍ പാകിസ്ഥാനില്‍ നിന്നുളള കുടിയേറ്റക്കാരെയും വിലക്കാനുളള സാധ്യത തളളിക്കളയാതെ അമേരിക്ക. വൈറ്റ് ഹൗസിലെ ഉന്നതവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര തലത്തിലും അല്ലാതെയും പാകിസ്ഥാന് വന്‍ തിരിച്ചടി നല്‍കുന്നതാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്തുവിട്ട ഈ വിവരം.
ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് യുഎസ് കോണ്‍ഗ്രസും ഒബാമ ഭരണകൂടവും വിലയിരുത്തിയ ഏഴ് രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്കാണ് കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റിയന്‍സ് പ്രിബസ് സിബിഎസ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതേ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന പാകിസ്ഥാന് ഉള്‍പ്പെടെയുളള മറ്റ് രാജ്യങ്ങളും ഭാവിയില്‍ പട്ടികയില്‍ ഇടംപിടിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്, ഇറാഖ്, സിറിയ, ലിബിയ, സുഡാന്, സൊമാലിയ തുടങ്ങി ഏഴ് രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്കാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രത്യേക ഉത്തരവിലൂടെ കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയത്. ഉത്തരവ് നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയിട്ടില്ല. നിലവില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ യുഎസ് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്.
പ്രശ്നങ്ങള്‍ ഉളള രാഷ്ട്രങ്ങളില്‍ നിന്നുളളവരെ വിലക്കാനുളള ഉത്തരവ് ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ഒപ്പുവെച്ചതെന്ന് റിയന്‍സ് പ്രിബസ് പറഞ്ഞു. അമേരിക്കയെ സംരക്ഷിക്കുക എന്നതാണ് പ്രഥമ ധര്‍മം. തീവ്രവാദികളെ പരിശീലിപ്പിക്കുകയും അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ് ഇവ. അവിടെ നിന്ന് ആരൊക്കെയാണ് വരുന്നതെന്നും പുറത്തേക്ക് പോകുന്നതെന്നും അറിയേണ്ടതുണ്ടെന്നും അമേരിക്കയില്‍ സംഭവിക്കാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് നടപടിയെന്നും റിയന്‍സ് പ്രിബസ് വിശദീകരിച്ചു.