കഴിഞ്ഞ ദിവസം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ച ഇന്ത്യ, പ്രതിരോധ മേഖലയിൽ വലിയ നാഴികക്കല്ലാണ് പിന്നിട്ടത്. ഇന്‍റർസെപ്‍റ്‍റർ മിസൈൽ അഥവാ മിസൈൽ വേധ മിസൈൽ വികസിപ്പിച്ച വിരലിലെണ്ണാവുന്ന രാജ്യങ്ങൾക്കൊപ്പം ഇടം പിടിച്ചു ഭാരതം. അമേരിക്ക, റഷ്യ, ചൈന, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് മിസൈൽ വേധ മിസൈൽ ഉളളത്.
ശത്രു രാജ്യത്തിന്‍റെ മിസൈലിനെ അതിന്‍റെ സഞ്ചാരപഥത്തിൽ വെച്ച് തന്നെ നശിപ്പിക്കുന്ന സാങ്കേതിക വിദ്യ അത്യാധുനിക കമ്പ്യൂട്ടർ ശൃംഖലയുടെ സഹായത്തടെയാണ് സാധ്യമായത്. മനുഷ്യന്‍റെ ഇടപെടൽ ഇല്ലാതെയാണ് ശത്രുവിന്‍റെ ആയുധത്തെ നശിപ്പിക്കുന്നത്. 2000 കിലോമീറ്‍റർ അകലെ, ബംഗാൾ ഉൾക്കടലിലെ കപ്പലിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്‍റ്‍റിക് മിസൈലിനെ മിസൈൽ വേധ മിസൈൽ ഉപയോഗിച്ച് തകർത്ത് പരീക്ഷണം വിജയകരമാക്കി ഡിആർഡിഒ.
രാജ്യത്തെ ലക്ഷ്യമാക്കി ശത്രു മിസൈൽ വിക്ഷേപിക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ശൃംഖലയ്‌ക്ക് റഡാർ സംവിധാനം വഴി സന്ദേശം ലഭിക്കുന്നു. മിസൈൽ തൊടുത്തുവിടുമ്പോൾ സഞ്ചാരപഥത്തിന്‍റെ ദിശ അറിഞ്ഞ ശേഷമാണ് റഡാർ സന്ദേശമയയ്‌ക്കുന്നത്. സന്ദേശം ലഭിക്കുന്ന മാത്രയിൽ, ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ മിസൈലിനെ സഞ്ചാരപഥത്തിൽ വെച്ച് നശിപ്പിക്കാനുളള നീക്കം ആരംഭിക്കും.
പൃഥ്‍വി ഡിഫൻസ് വെഹിക്കിൾ അഥവാ പിഡിവിയിലെ മിസൈൽ ഉടൻ തന്നെ ഉയർന്ന് പൊങ്ങി, ശത്രു മിസൈലിനെ തകർക്കും. ക്രൂസ്, ബാലിസ്‍റ്‍റിക് മിസൈലുകൾ ഭൂമിയിലെ വസ്തുക്കളെ ലക്ഷ്യമാക്കി നീങ്ങി നശിപ്പിക്കുമ്പോൾ മിസൈൽ വേധ മിസൈൽ, വസ്തുക്കളെ വായുവിൽ വെച്ച് തന്നെ ഇല്ലാതാക്കുന്നു.
സഞ്ചാരപഥത്തിന്‍റെ പ്രത്യേകതകളും നശീകരണ ശക്തിയുടെ തോതും കണക്കിലെടുത്താണ് മിസൈലുകളെ തരംതിരിക്കുന്നത്. എന്നാൽ ഏത് തരം മിസൈലുകളെയും സഞ്ചാര പഥത്തിൽ തന്നെ നശിപ്പിക്കാൻ കഴിയുന്നവയാണ് മിസൈൽ വേധ മിസൈലുകൾ.
ഗൾഫ് യുദ്ധകാലത്ത് ഇറാഖിന്‍റെ സ്‍കഡ് മിസൈലുകളെ അമേരിക്ക തകർത്തത് പാട്രിയേറ്‍റ് മിസൈൽ വേധ മിസൈലുകൾ ഉപയോഗിച്ചായിരുന്നു. ഇറാഖി സേനയുടെ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് സ്കഡ് മിസൈലുകൾ ലക്ഷ്യത്തിൽ എത്താത്തത് ആയിരുന്നു. അതിനാൽ തന്നെ, ഭാരതത്തിന്‍റെ പ്രതിരോധ ആവനാഴിയിൽ മിസൈൽ വേധ മിസൈലിന്‍റെ സാന്നിദ്ധ്യം രാജ്യത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു.