ലാൽ ഷഹബാസ് കലന്ദർ .. സയ്യദ് മുഹമ്മദ് ഉസ്മാൻ മാർവാൻഡിയുടെ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന സൂഫി ദർഗ . വംശീയ , മത , ഭാഷാ വൈവിദ്ധ്യങ്ങളാൽ അനുഗൃഹീതമായിരുന്ന കറാച്ചിയിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ ഇടങ്ങളിൽ ഒന്ന്..
സ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഗേഹമായി വർത്തിച്ചിരുന്ന ആ സൂഫി ദർഗയാണ് ഇന്നലെ ജിഹാദിന്റെ ആക്രമണത്തിൽ കുരുതിക്കളമായി മാറിയത് . ഇസ്ളാമിക വിരുദ്ധം എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മതമൗലികവാദ ഇരുട്ടിന്റെ സന്തതികൾ മനുഷ്യ രക്തം കൊണ്ട് കലന്ദർ ദർഗയെ ചുവപ്പിച്ചത് .
സൂഫി സന്യാസിയായിരുന്ന റൂമിയുടെ സമകാലികനായിരുന്ന സയ്യദ് മുഹമ്മദ് ഉസ്മാൻ മാർവാൻഡിയ്‌ക്ക് ജനങ്ങൾ നൽകിയ പേരാണ് ലാൽ ഷഹബാസ് കലന്ദർ . പേർഷ്യനും അറബിക്കും സിന്ധിയും സംസ്കൃതവുമുൾപ്പെടയുള്ള ഭാഷകൾ ഹൃദിസ്ഥമായിരുന്നു അദ്ദേഹത്തിന് .
സിന്ധിലെ ഹിന്ദുക്കൾ ഝൂലെലാൽ എന്ന പേരിൽ വരുണ ദേവന്റെ അവതാരമായി കരുതി അദ്ദേഹത്തെ ആരാധിച്ചു പോന്നിരുന്നു. ഭർതൃഹരിയുടെ പുനർജ്ജന്മമായി ഹിന്ദുക്കൾ വിശ്വസിക്കുന്നുവെന്നും പറയപ്പെടുന്നു. ദീപങ്ങൾ കൊണ്ടുള്ള ആരാധനയായ ധമാൽ ആണ് ഇവിടുത്തെ പ്രധാന ചടങ്ങ്. തമസ്സിനെ അകറ്റി ജ്യോതിസ് പ്രദാനം ചെയ്യുന്ന ദീപാരാധന ഇവിടെ നിഷിദ്ധമല്ല.
1356 ൽ നിർമ്മിച്ച ദർഗയിൽ എല്ലാ വ്യാഴാഴ്ചയുമാണ് വിശ്വാസികൾ ആരാധന നടത്തുന്നത് . കൂടുതൽ പേർ കൊല്ലപ്പെടണമെന്ന് ചിന്തിച്ചുറപ്പിച്ചാണ് വ്യാഴാഴ്ച തന്നെ ചാവേർ സ്ഫോടനത്തിന് തെരഞ്ഞെടുത്തതും . വ്യത്യസ്തമായ സാംസ്കാരിക ഭൂമികകളെ സഹിക്കാൻ കഴിയാത്ത മത ഭീകരവാദികൾ ആക്രമിച്ചത് പാകിസ്ഥാനിൽ ഇപ്പോഴും നിലനിൽക്കുന്ന ചില ചെറിയ മതേതതര സംസ്കാരത്തെക്കൂടിയാണ്.
ദമാ സം മസ്ത് കലന്ദർ എന്ന പ്രശസ്തമായ, ഖവാലി ഗാനധാരയിൽ കൂടി ഭാരതത്തിലും കലന്ദർ ദർഗ പരിചിതമാണ്. അമീർ ഖുസ്രുവിന്റെ വരികൾക്ക് സംഗീതം നൽകി നിരവധി പാകിസ്ഥാനി ഗായകർ ഈ ഗാനം ആലപിച്ചിട്ടുണ്ട് . ഭാരതത്തിലും ഈ ഗാനം അന്യമല്ല ..
ദമാ ദം മസ്ത് കലന്ദർ വിവിധ ഗായകർ ആലപിച്ചത്