അമ്മയുടെ അസുഖത്തെ ചൊല്ലി ആകുലപ്പെടുന്ന മകൻ , പ്രത്യേക സാഹചര്യത്തിൽ അമ്മയെ കൊലപ്പെടുത്തേണ്ടി വന്ന മറ്റൊരു മകൻ . തീർത്തും വ്യത്യസ്ത ധ്രുവങ്ങളിൽ ജീവിക്കുന്ന രണ്ട് പേരുടെ മാനസിക സംഘർഷം പ്രമേയമാക്കി അഭിലാഷ് പുരുഷോത്തമൻ കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വ ചിത്രം അകം പുറം വിദേശ മേളകളിലടക്കം ശ്രദ്ധേയമാകുന്നു .
കൊലക്കേസ് പ്രതിയും അയാളെ കോടതിയിലേക്ക് കൊണ്ടു പോകാൻ നിയോഗിക്കപ്പെട്ട രണ്ട് പോലീസുകാരുമാണ് അകം പുറത്തിലെ പ്രധാന കഥാപാത്രങ്ങൾ . പൂജപ്പുര സെൻട്രൽ ജയിൽ മുതൽ വഞ്ചിയൂർ കോടതിവരെയുള്ള ഇവരുടെ യാത്രയാണ് പശ്ചാത്തലം .
അമ്മയുടെ പിറന്നാളിന് അമ്പലത്തിൽ പോയതിനാൽ സമയത്തെത്താൻ കഴിയാതെ സഹപ്രവർത്തകന്റെ ശകാരം കേൾക്കുന്ന ഉദയനെന്ന പോലീസുകാരൻ . കോടതിയിൽ സമയത്തെത്തിയില്ലെങ്കിൽ തനിക്ക് പണിഷ്മെന്റ് കിട്ടുമല്ലോ എന്ന മാനസിക സംഘർഷം അനുഭവിക്കുന്ന മറ്റേയാൾ. ഇതിനിടയിൽ നിർവികാരനായിരിക്കുന്ന പ്രതി . യാത്രക്കാരെ പെട്ടെന്ന് ഇറക്കിവിട്ടിട്ട് ഭാര്യയുടെ അടുത്തേക്ക് പോകാൻ വെമ്പുന്ന ഓട്ടോ ഡ്രൈവർ .
മനുഷ്യമനസ്സിന്റെ സംഘർഷങ്ങൾ , ഓരോരുത്തരും നേരിടുന്ന വ്യത്യസ്തമായ പ്രശ്നങ്ങൾ , ഇതെല്ലാം മനോഹരമായി അകം പുറത്തിൽ ചിത്രീകരിച്ചിട്ടുണ്ട് . കോടതിയിലേക്കുള്ള യാത്രയ്‌ക്കിടയിൽ ഉദയനു വരുന്ന ഫോൺ കോൾ ആണ് കഥയിലെ വഴിത്തിരിവ് .
ശരത് ദാസും പ്രേം ലാലുമാണ് പോലീസുകാരെ അവതരിപ്പിക്കുന്നത് . അരുൺ പുനലൂർ പ്രതിയായി വേഷമിടുന്നു . തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമനാണ് കഥയും സംവിധാനവും നിർവഹിച്ചത് . ലണ്ടൻ ഹക്കിനി അറ്റിക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡ്രാമ കാറ്റഗറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ഒൻപത് ചലച്ചിത്ര മേളകളിൽ പങ്കെടുത്തു കഴിഞ്ഞു .