റിയാദ്: സൗദിയിൽ നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കുന്നു. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ പിടികൂടുവാൻ രഹസ്യാന്വേഷണ വിഭാഗം നൂതന മാർഗങ്ങളുമായി രംഗത്തെത്തുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ കാണുന്നവരെയും, പ്രചരിപ്പിക്കുന്നവരെയും പിടികൂടും. വാട്സാപ്പ്, ഫേസ്ബുക്ക് മുതലായവ വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. അതുപോലെ മതനിന്ദ പ്രോത്സാഹിപ്പിക്കുന്ന പ്രചരണങ്ങളും കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.
പണപ്പിരിവ്, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവയ്ക്ക് സോഷ്യൽ നെറ്റ്വർക്ക് ഉപയോഗിക്കുന്നവരെയും പിടികൂടും. ഇത്തരക്കാരെ നിരീക്ഷിക്കുവാൻ വേണ്ട നൂതന സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ രഹസ്യാന്വേഷണ വിഭാഗം പൊലീസുമായി സഹകരിച്ചുളള പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിലുളള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കുറ്റവാളികളെ കണ്ടെത്തി ജയിലിൽ അടയ്ക്കാനാണ് പുതിയ തീരുമാനം.
ഇന്റർനെറ്റ് കണക്ഷൻ രജിസ്റ്റർ ചെയ്ത വ്യക്തിയുടെ ഇഖാമ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഇന്റർനെറ്റ് ദുരുപയോഗം ചെയ്ത നിരവധിപേർ ഇതിനോടകം അഴിക്കുളളിലായിട്ടുണ്ടെന്നാണ് വിവരം.