റിയാദ്: ഇന്ത്യാ-സൗദി ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്. സൗദി രാജാവിന്റെ ഇന്ത്യാ സന്ദർശനം ഉടനുണ്ടാവുമെന്ന് സൂചന. ഇരു രാജ്യങ്ങളുടെയും വാണിജ്യ വ്യാപാര മേഖലക്ക് രാജാവിന്റെ സന്ദർശനം കരുത്തു പകരുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള സൗഹൃദത്തിനു പതിറ്റാണ്ടുകളുടെ പഴക്കമാണുളളത്. പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരമേറ്റയുടനെ സൗദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. അതിനു ശേഷം സൗദി രാജാവിനെ അദ്ദേഹം ഇന്ത്യയിലേക്കും ക്ഷണിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഈവർഷം തന്നെ സൽമാൻ രാജാവ് ഇന്ത്യ സന്ദർശിക്കും എന്നാണറിയുന്നത്. ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ഉയരങ്ങളിൽ എത്തിക്കുകയും, പരസ്പര വ്യാപാരത്തിന് കരുത്ത് പകരുകയും ചെയ്യുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം വിവിധ മേഖലകളിൽ സൗദിയും, ഇന്ത്യയും തമ്മിൽ പരസ്പരം സഹകരിക്കുന്നുണ്ട്. സൗദിയിൽ കഴിയുന്ന വിദേശികളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യക്കാരുളളത്. അതുപോലെ രണ്ടു രാജ്യങ്ങളുടെയും വ്യാപാര ഇടപാടുകളും വൻ തോതിലാണുളളത്. സൽമാൻ രാജാവിന്റെ ഇന്ത്യാ സന്ദർശനം ചരിത്രമാക്കുവാനാണ് ഇരു ഭാഗത്തു നിന്നുമുളള നീക്കം