റാഞ്ചി : റാഞ്ചി ക്രിക്കറ്‍റ് ടെസ്റ്‍റിൽ ഇന്ത്യ പിടിമുറുക്കുന്നു. 152 റൺസിന്‍റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്‍റുകൾ വീഴ്‌ത്തി. 14 റൺസ് എടുത്ത ഡേവിഡ് വാർണറിന്‍റെയും രണ്ട് റൺസ് എടുത്ത നാഥൻ ലിയോണിന്‍റെയും വിക്കറ്‍റുകൾ രവീന്ദ്ര ജഡേജയാണ് വീഴ്‌ത്തിയത്.
നാലാം ദിനം കളി നിർത്തുമ്പോൾ ഓസീസ് രണ്ട് വിക്കറ്‍റിന് 23 റൺസ് എന്ന നിലയിലാണ്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഒൻപത് വിക്കറ്‍റിന് 603 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വർ പുജാരയുടേയും സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകിയ വൃദ്ധിമാൻ സാഹയുടേയും ബാറ്‍റിംഗ് മികവാണ് ഇന്ത്യയ്‌ക്ക് കൂറ്‍റൻ സ്കോർ സമ്മാനിച്ചത്.
പുജാര 202 ഉം സാഹ 117 ഉം റൺസ് എടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ പുറത്താകാതെ 53 റൺസ് നേടി. നേരത്തെ ആസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് 451 റൺസിന് അവസാനിച്ചിരുന്നു.