തിരുവനന്തപുരം: പ്രണയത്തിന്റെ പേരില്‍ സഹോദരനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഒന്നരക്കൊല്ലം പിന്നിടുന്ന സത്യാഗ്രഹ സമരം. പാറശ്ശാല സ്വദേശി ശ്രീജേഷിന്റെ കസ്റ്റഡി മരണത്തിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്താണ് സമാനതകളില്ലാത്ത സമരത്തിലുളളത്. പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയും ആഭ്യന്തര സെക്രട്ടറിയും പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും നടപടികള്‍ മാത്രം എങ്ങുമെത്തിയിട്ടില്ല.
പകല്‍ കൊടും ചൂടും പൊടിപടലവും, രാത്രി തണുപ്പും ചോരയൂറ്റുന്ന കൊതുകും, ഇടയ്ക്കിടെ ഭീഷണിയുമായി പൊലീസുകാരും. 465 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്തിന്റെ ജീവിതം ഇങ്ങനെയാണ്. എന്നിട്ടും പിന്മാറാന് തയ്യാറല്ലിയാള്. 2014 മെയില്‍ പാറശ്ശാല സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച തന്റെ സഹോദരന്റെ ജീവനെടുത്തവരെ നിയമത്തിന് മുന്നിലെത്തിക്കണം.
അന്ന് അതേ സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയുടെ കല്യാണത്തലേന്ന് രാത്രി ഇയാളുടെ സഹോദരന് ശ്രീജേഷിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.പിന്നീട് കേട്ടത് ലോക്കപ്പില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടു. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും നടപടിക്ക് ഉത്തരവിട്ടിട്ടും ഒന്നും സംഭവിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഇടപെടാമെന്നു പറഞ്ഞ് മുഖ്യമന്ത്രിയും കയ്യൊഴിഞ്ഞു.
മരണത്തിനുത്തരവാദികളും കേസ് തേച്ച് മായ്ച്ച് കളഞ്ഞവരും ഇപ്പോഴും വിവിധ സ്റ്റേഷനുകളിലായി ജോലി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.