ചെന്നൈ: കളളനോട്ട് കടത്തുന്നുവെന്ന വിവരത്തേത്തുടർന്ന് ചെന്നൈ തുറമുഖത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, കസ്റ്റംസ് വിഭാഗങ്ങളുടെ സംയുക്ത പരിശോധന. വെളളിയാഴ്ച്ചയാരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്.
കേന്ദ്രസർക്കാർ പുതുതായി പുറത്തിറക്കിയ 500, 2000 രൂപയുടെ കളളനോട്ടുകൾ നാലു കണ്ടൈനറുകളിലായി രാജ്യത്ത് എത്തിച്ചേർന്നെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് രാജ്യത്തെ അഞ്ചു പ്രമുഖ നഗരങ്ങൾ കേന്ദ്രീകരിച്ച് അധികൃതർ പരിശോധനയാരംഭിച്ചത്.
പരിശോധനയുടെ ആദ്യഘട്ടത്തിൽ കണ്ടൈനർ നീക്കം പൂർണ്ണമായും നിലച്ചിരുന്നു. ഇത്തരത്തിൽ ചരക്കുനീക്കം പൂർണ്ണമായും നിർത്തിവച്ചു കൊണ്ടുളള പരിശോധന അപൂർവ്വമായേ നടക്കാറുള്ളൂ. ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം ചരക്കുനീക്കം ഭാഗികമായി പുനരാരംഭിച്ചിരുന്നു. തുറമുഖത്തെത്തിച്ചേർന്ന മുഴുവൻ കണ്ടൈനറുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ടെന്നാണ് വിവരം.