റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. അവസാന ദിവസം ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പീറ്റർ ഹാൻഡ്‍സ്കോമ്പ്- ഷോൺ മാർഷ് സഖ്യം നടത്തിയ ചെറുത്തുനിൽപ്പാണ് ഓസ്ട്രേലിയയുടെ തോൽവി ഒഴിവാക്കിയത്.
ഹാൻഡ്‍സ്കോമ്പ് 72ഉം ഷോൺ മാർഷ് 53 ഉം റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഒൻപത് വിക്കറ്റിന് 603 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വർ പുജാരയുടേയും സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകിയ വൃദ്ധിമാൻ സാഹയുടേയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസ് നേടിയിരുന്നു.
ഇന്ത്യക്കു വേണ്ടി ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയാണ് കളിയിലെ താരം. 4 മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു.
റാഞ്ചി ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ധർമ്മശാലയിൽ നടക്കുന്ന അവസാന ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.