തിരുവനന്തപുരം: മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരേ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയ ചാനൽ മേധാവിക്കും എട്ടു മാദ്ധ്യമപ്രവർത്തകർക്കുമെതിരേ ക്രൈം ബ്രാഞ്ച് പ്രഥമവിവരറിപ്പോർട്ട് രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് മാദ്ധ്യമം ദുരുപയോഗം ചെയ്യൽ, ഗൂഢാലോചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സ്വകാര്യ ചാനലിന്റെ മേധാവി ആർ. അജിത് കുമാറുൾപ്പെടെ ഒൻപത് മാദ്ധ്യമപ്രവർത്തകർക്കെതിരേ പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയത്.
മന്ത്രിയായിരുന്ന ശശീന്ദ്രനെതിരേ സ്റ്റിംഗ് ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്നും, മാദ്ധ്യമപ്രവർത്തക സ്വയം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇന്നലെ രാത്രി ചാനൽ മേധാവി വ്യക്തമാക്കിയിരുന്നു. ഈ കുറ്റസമ്മതം എഫ്.ഐ.ആർ പൊടുന്നനെ രജിസ്റ്റർ ചെയ്യാൻ സഹായകമായി.
അശ്ലീല ടെലിഫോൺ സംഭാഷണം പകർത്തി സംപ്രേക്ഷണം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്.ശശീന്ദ്രനെ കബളിപ്പിച്ചു കൊണ്ടുളള ഹണി ട്രാപ്പ് ഒരുക്കിയതിനാൽ വഞ്ചനാകുറ്റവും നിലനിൽക്കും. തിരുവനന്തപുരത്തെ വനിതാമാദ്ധ്യമപ്രവർത്തകരടക്കം നൽകിയ പരാതിയുടെയടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം ചാനലിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. മാദ്ധ്യമപ്രവർത്തക ശശീന്ദ്രനെ കുടുക്കാനുപയോഗിച്ച മൊബൈൽ ഫോണടക്കം അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടിയിരിക്കുന്നു. ശബ്ദരേഖയിൽ കൃത്രിമത്വം നടന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്. ശബ്ദരേഖയിലെ ആദ്യഭാഗത്തുളളതു മാത്രമാണ് തന്റെ ശബ്ദമെന്ന് ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുളള അന്വേഷണം തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ അന്വേഷണം ഉപേക്ഷിക്കുമെന്നും സൂചനയുണ്ട്.