ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്കസ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന് പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത്. ക്ഷേത്രം പണിയാൻ രാജ്യത്തെ മുസ്ലീം സമൂഹം അനുമതി നൽകണം. ക്ഷേത്രത്തിനായി ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ഇംഗ്ലീഷ് മാദ്ധ്യമങ്ങളും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരും ശ്രമിക്കുന്നതെന്നും ചേതൻ ഭഗത് തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.
ഹിന്ദുമത വിശ്വാസികളുടെ പുണ്യ സ്ഥലമാണ് അയോദ്ധ്യ. ശ്രീരാമന് ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നത് അയോദ്ധ്യയിലാണ്. അതുകൊണ്ടുതന്നെ അവിടെ രാമക്ഷേത്രം പണിയേണ്ടത് ഹിന്ദു ജനതയുടെ ആവശ്യമാണ്. നിലവിൽ പള്ളി നിൽക്കുന്നിടത്ത് മുന്പ് രാമ ക്ഷേത്രം ഉണ്ടായിരുന്നതിനുള്ള ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രം പണിയാൻ രാജ്യത്തെ മുസ്ലീം സമൂഹം അനുമതി നൽകണം.
മുഗൾ കാലത്ത് നിരവധി ക്ഷേത്രങ്ങൾ തകർത്ത് പള്ളികളാക്കിയിട്ടുണ്ട് . അതൊന്നും ആരും തിരിച്ചു വേണമെന്ന് ആവശ്യപ്പെടുന്നില്ല . അതേ സമയം ഹിന്ദുക്കൾക്ക് വൈകാരികമായി ബന്ധമുള്ളതാണ് രാമന്റെ ജന്മസ്ഥലം . അതുകൊണ്ട് തന്നെ അവിടെ ക്ഷേത്രമാണ് ഉണ്ടാകേണ്ടത്.
ക്ഷേത്രത്തിന്റെ സമീപത്തുതന്നെ പള്ളിയും പണിത്, ഭാരതത്തിലെ രണ്ട് സമൂഹങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കണമെന്നും ചേതൻ ബ്ലോഗിൽ കുറിച്ചു. ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ട എന്തിനെയും വിമർശിക്കുന്ന സമീപനമാണ് രാജ്യത്തെ ബുദ്ധിജീവികൾ സ്വീകരിക്കുന്നത്.