കുവൈറ്റ്: ഒളിച്ചോട്ടക്കാരെ നാടുകടത്താനൊരുങ്ങി കുവൈറ്റ്. 2016 ജനുവരി നാലിനു ശേഷം ഒളിച്ചോട്ടക്കേസുകളിൽ ഉൾപ്പെട്ട സ്വകാര്യ മേഖലയിലെ തൊഴിൽ വീസക്കാരുടെ ഇഖാമ മരവിപ്പിക്കാനും വിരലടയാളം രേഖപ്പെടുത്തി നാടുകടത്താനും തൊഴിൽ മന്ത്രാലയം, അന്വേഷണവിഭാഗം, മാൻപവർ അതോറിറ്റി എന്നിവയുടെ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി.
ഒളിച്ചോട്ടത്തിന് കേസ് കൊടുക്കപ്പെട്ട പതിനെട്ടാം നമ്പർ ഷുഊൺ വിസയിലുളളവരാണ് ഈ നിയമത്തിന്റെ പരിധിയിൽ വരിക. 2016 ജനുവരി നാലിനു ശേഷം ഒളിച്ചോട്ടത്തിന് കേസ് കൊടുക്കപ്പെട്ടവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാകും നാടുകടത്തൽ എന്നതിനാൽ വീണ്ടും കുവൈറ്റിൽ പ്രവേശിക്കാനും സാധിക്കില്ല.
പൊതുമേഖലയിലെയും ഗാർഹിക മേഖലയിലെയും ഇഖാമയിൽ ജോലി ചെയ്യുന്നവർക്ക് ഈ നിയമം ബാധകമല്ല. അവർക്ക് പഴയതു പോലെ തൊഴിലുടമ പരാതി പിൻവലിക്കുകയും പിഴ അടയ്ക്കുകയും ചെയ്താൽ ഇഖാമ പുതുക്കാൻ കഴിയും. ഇനി മുതൽ സ്വകാര്യമേഖലയിൽ ഇഖാമയുളളവർ ഒളിച്ചോട്ട പരാതിക്ക് വിധേയരായാൽ പഴയതുപോലെ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് തൊഴിൽ വകുപ്പിനെ സമീപിച്ച് ഇഖാമ പുതുക്കാൻ സാധിക്കില്ല.
നിയമം പ്രാബല്യത്തിലാകുന്നതോടെ സ്പോൺസർ മാറി ജോലിചെയ്യുന്ന വളരെയധികം വിദേശികളുടെ ഇഖാമ റദ്ദാക്കപ്പെടാൻ സാദ്ധ്യതയുണ്ട്. അതേസമയം 2016 ജനുവരി നാലിന് മുൻപ് ഒളിച്ചോട്ടത്തിന് കേസ് ചുമത്തപ്പെട്ടവർക്ക് സ്പോൺസറുടെയോ തൊഴിലുടമയുടെയോ അനുമതിയോടെ ഇഖാമ സ്റ്റാറ്റസ് നിയമപരമാക്കാൻ കഴിയും.