പട്ന: ഡൽഹി പട്ന രാജധാനി എക്സ്പ്രസ്സിൽ വൻ കൊളള. ബിഹാറിലെ ബുക്സറിൽ വച്ചാണ് ഒരു സംഘം കൊളളക്കാർ യാത്രക്കാരെ തോക്കിൻ മുനയിൽ നിർത്തി പണവും, ആഭരണങ്ങളും മറ്റു വിലപിടിപ്പുളള വസ്തുക്കളും കവർന്നത്.
പട്നയിൽ നിന്നും 125 കിലോമീറ്റർ അകലെയാണ് ബുക്സർ റെയിൽവേ സ്റ്റേഷൻ. ഇതിനു സമീപമാണ് കൊളള നടന്നത്. ഒരു ഡസനോളം കൊളളക്കാർ തീവണ്ടിക്കുളളിലേക്ക് ഇരച്ചു കയറുകയായിരുന്നെന്നാണ് വിവരം. ചെറുത്തു നിൽക്കാൻ ശ്രമിച്ചാൽ വെടിയുതിർക്കുമെന്ന് ഇവർ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതായും പൊലീസ് വെളിപ്പെടുത്തി.
സംഭവത്തേത്തുടർന്ന് ഒരു സബ് ഇൻസ്പെക്ടറും, ആറു കോൺസ്റ്റബിൾമാരുമടക്കം ഏഴു റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു. സംഭവത്തേത്തുടർന്ന് പ്രകോപിതരായ യാത്രക്കാർ പട്ന റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചു. സംഭവത്തിൽ പട്നയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണമാരംഭിച്ചതായും കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്നും പട്ന റെയിൽവെ പൊലീസ് സൂപ്രണ്ട് ജിതേന്ദർ മിശ്ര മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.