പ്രത്യാശയുടെ നിറവിൽ ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍.
ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍.
കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ ദേവാലയങ്ങളില്‍ തിരുക്കർമ്മങ്ങൾ നടന്നു. ദേവാലയങ്ങളില്‍ ശനിയാഴ്ച ആരംഭിച്ച ഉയിര്‍പ്പ് ശുശ്രൂക്ഷകള്‍ ഞായറാഴ്ച പുലര്‍ച്ചെ അവസാനിച്ചു.
വിവിധ ദേവാലയങ്ങളില്‍ നടന്ന പ്രത്യേക പ്രാർത്ഥനയിലും തിരുകർമ്മങ്ങളിലും ആയിരക്കണക്കിനു വിശ്വാസികളാണു പങ്കെടുത്തത്.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് ഡോക്ടർ എം സൂസപാക്യം കാർമികത്വം വഹിച്ചത്.