റിയാദ്: സൗദി അറേബ്യയിൽ പിഴകളും, നടപടികളും നേരിടുന്നവർക്ക് അത് തീർപ്പാകാതെ രാജ്യം വിടാനാകില്ലെന്ന് മന്ത്രാലയം. അവകാശങ്ങൾ ലഭിക്കേണ്ടവർ ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണമെന്നും അധികൃതർ വ്യക്തമാക്കി. രേഖകളില്ലാത്ത കുഞ്ഞുങ്ങളുടെ ഡി.എൻ.എ പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം പ്രഖ്യപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഇതിനോടകം പതിനായിരങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നയതന്ത്ര കാര്യാലയങ്ങളിൽ നിന്ന് അവരുടെ പൗരന്മാരെ കയറ്റി അയക്കാനുളള നടപടികളില്‍ നല്ല സഹകരണമാണ് സൗദി അധികൃതര്‍ക്ക് ലഭിക്കുന്നത്. യാത്രയ്ക്ക് ആവശ്യമായ രേഖകള്‍ കൈയിലുളളവർക്ക് മടക്ക അനുമതി നൽകുന്നുണ്ട്. റിയാദ് മേഖലയില്‍ മാത്രം പത്ത് കേന്ദ്രങ്ങളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഇഖാമ കാലാവധി കഴിഞ്ഞവർ, സൗദിയിലെത്തിയിട്ട് ഇതുവരെ ഇഖാമ എടുക്കാത്തവര്‍, ഹുറൂബ് പട്ടികയിലുളളവർ, തസ്രീഹില്ലാതെ ഹജ്ജിന് പോയി പിടിക്കപ്പെട്ടവര്‍, നുഴഞ്ഞുകയറ്റക്കാര്‍ തുടങ്ങിയ വിഭാഗക്കാർക്ക് റിയാദിലെ മലസിലുളള കേന്ദ്രത്തിൽ നിന്നാണ് അനുമതി നൽകുന്നത്.
ഹജ്ജ്, ഉംറ സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ യാത്രാരേഖകളുമായി ടിക്കറ്റെടുത്ത് നേരിട്ട് വിമാനത്താവളത്തിൽ എത്തിയാൽ മതിയാകും. ഇഖാമ കാലാവധി തീര്‍ന്നവരും ഹുറൂബ് രേഖപ്പെടുത്താത്തവരുമാണെങ്കില്‍ അവരുടെ ഇഖാമ പുതുക്കാനുളള ഫീസ് തൊഴിലുടമയില്‍ നിന്ന് ഈടാക്കിയാണ് നാടുകടത്തുക.
തൊഴിലുടമയില്‍ നിന്ന് അവകാശങ്ങള്‍ ലഭിക്കാനുളളവര്‍ തൊഴില്‍ മന്ത്രാലയം, ലേബര്‍ ഓഫീസ്, കോടതി എന്നിവിടങ്ങളിൽ എത്തി പരാതി നൽകണം. നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന മാതാവിന് പിറന്ന കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഡി.എന്‍.എ പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമേ യാത്രയ്ക്കുളള അനുമതി നൽകുകയുള്ളൂവെന്നും മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിനിന്റെ ഭാഗമായുളള പൊതുമാപ്പിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കുളള പിഴ ഒഴിവാക്കിയിട്ടില്ലെന്ന് ട്രാഫിക് ജനറൽ ഓഫീസ് വക്താവ് കേണൽ ത്വാരിഖ് അൽറുബൈയാൻ പറഞ്ഞു. പൊതു മാപ്പ് ആനുകൂല്യം നേടണമെങ്കിൽ ട്രാഫിക് പിഴ അടച്ചിരിക്കണം. പൊതുമാപ്പ് സംവിധാനത്തെ ട്രാഫിക് പിഴയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ട്രാഫിക് വക്താവ് പറഞ്ഞു.
നിയമ ലംഘകരെ രാജ്യം വിടാൻ സഹായിക്കുന്നതാണ് ഇപ്പോഴത്തെ കാമ്പയിൻ. തൊഴിൽ, താമസവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് പിഴയില്ലാതെയും വിരലടയാളം രേഖപ്പെടുത്താതെയും രാജ്യം വിടാൻ സാധിക്കുന്നതാണ്.