തൃശ്ശൂർ: തൃശ്ശൂർ പൂരമെന്നാൽ ആനപ്രേമികളുടെ ആഘോഷ ദിനം കൂടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കരിവീരൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ തന്നെയാണ് ഇത്തവണയും പൂരം വരവറിയിച്ച് തെക്കേ ഗോപുര നട തള്ളിത്തുറക്കുക.
സ്വന്തമായി ഫാൻസ് അസോസിയേഷനും ഫേസ്ബുക്ക് അക്കൗണ്ടും വരെയുള്ള ഗജരാജനാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ. സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊമ്പൻ. പൂരത്തിന്റെ വരവറിയിച്ച് തെക്കേഗോപുരനട തള്ളിത്തുറക്കാൻ വടക്കുന്നാഥന്റെ മണ്ണിലേക്ക് ഇത്തവണയും തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെത്തും. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുക്കാൻ താൻ തന്നെയാണ് അനുയോജ്യൻ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഗജരാജന്റെ വരവ്.
ഒരു നാടിന്റെ പേരും പെരുമയും ലോകമെങ്ങുമെത്തിച്ച ഈ ഗജരാജൻ തൃശൂർ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണുള്ളത് . കാഴ്ചയില്ലെന്ന് പറഞ്ഞ് മാറ്റിനിർത്താൻ ശ്രമിച്ചെങ്കിലും നിയമം കൊണ്ട് അതിനെ മറികടന്നാണ് ആനപ്രേമികളുടെ ആർപ്പുവിളികൾക്കിടയിലൂടെ പൂരപ്പറമ്പിലേക്കെത്താൻ ഒരുങ്ങുകയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ.