കണ്ണൂർ : വടക്കന്‍ കേരളത്തെ കര്‍ണാടകത്തിലെ കുടകുമായി ബന്ധിപ്പിക്കുന്ന ഇരിട്ടി-കുടക് റോഡ് വാഹനയാത്രക്കാര്‍ക്ക് മരണക്കെണിയാകുന്നു. കൂട്ടുപുഴ മുതല്‍ പെരുമ്പാടി ചെക്ക് പോസ്റ്റ് വരെയുള്ള ഈ റോഡില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അറുപതോളം വാഹനാപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ പത്തോളം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകത്തിലെ കുടകിലേക്കും മൈസൂര്‍, ബാംഗഌര് നഗരങ്ങളിലേക്കുമുള്ള അന്തര്‍ സംസ്ഥാനപാതയാണ് ഇരിട്ടി-കുടക് റോഡ്. കൂട്ടുപുഴയില്‍ നിന്ന് പെരുമ്പാടി ചുരം വരെയുള്ള പതിനാറ് കിലോമീറ്ററോളം നീളുന്ന കാനനപാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
കഴിഞ്ഞയാഴ്ചയും കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു തലശ്ശേരി സ്വദേശി മരിച്ചു. റോഡിന്റെ വീതികുറവും ഇടവിട്ടുള്ള വളവുകളുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. നിത്യേന വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ ഓടുന്ന ഈ റോഡ് വീതികൂട്ടി ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊരുക്കിയില്ലെങ്കില് ഇനിയും ഒരുപാട് വാഹനാപകടങ്ങള്‍ ഈ പാതയിലുണ്ടാകും.
തലശ്ശേരിയില്‍ നിന്ന് ചിത്രദുര്‍ഗ വരെ നീളുന്ന ദേശീയപാത നിര്‍മ്മിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായെങ്കിലും ഇതിനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഉണ്ടാകാവുന്ന വാഹനത്തിരക്ക് കൂടി കണക്കിലെടുത്ത് ഈ പാത ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.