ന്യൂഡൽഹി: 64ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരളത്തിന്റെ യശസ്സുയർത്തി 8 മലയാളികൾ പുരസ്കാരം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന് പ്രൗഡ ഗംഭീരമായ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ ചലച്ചിത്ര പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ രാഷ്‌ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ്കുമാർ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി, പ്രത്യേക ജൂറി പരാമർശം നേടിയ മോഹൻലാൽ എന്നിവർ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു.
പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന്യ്‌ക്കുള്ള ദാദാ ഫാല്കെ പുരസ്കാരം ഏറ്റുവാങ്ങി. മലയാള സിനിമയുടെ സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, മികച്ച ശബ്ദലേഖകന്‍ ജയദേവന്‍, മികച്ച ബാലതാരം ആദിഷ് പ്രവീണ്‍, ഹ്രസ്വ ചലച്ചിത്രമേഖലയില്‍ സൗമ്യ സദാനന്ദന്‍, അജിത് എബ്രഹാം ജോര്‍ജ്എന്നിവരാണ് പുരസ്കാരം ഏറ്റു വാങ്ങിയ മറ്റു മലയാളികൾ.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംവിധായകന്‍ പ്രിയദര്‍ശന്‍ അദ്ധ്യക്ഷനായ വിധിനിര്‍ണയ സമിതിയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.