തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം നാളെ. പാറമേക്കാവ്,തിരുവമ്പാടി വിഭാഗങ്ങൾക്ക് പുറമെ 8 ഘടകപൂരങ്ങളും നാളെ വടക്കുംനാഥന്റെ തിരുമുമ്പിലെത്തും. മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമുൾപ്പെടെയുള്ള വിസ്മയങ്ങളാസ്വദിക്കാൻ തൃശ്ശൂരിലേക്ക് പൂരപ്രേമികളുടെ ഒഴുക്കുതുടങ്ങി.
നെയ്തലക്കാവ് ഭഗവതിയൊരുക്കിവെച്ച വീഥിയിലൂടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത്. വടക്കുംനാഥനെ വണങ്ങി മടങ്ങുമ്പോഴേക്കും മറ്റു ചെറുപൂരങ്ങളും മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കും. പാണ്ടി മേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള യാത്ര. അവിടെ ഭഗവതിയുടെ തിടമ്പ് ഇറക്കിവെച്ച ശേഷം പൂജ.
പിന്നീടാണ് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് പൂരനഗരി സാക്ഷ്യം വഹിക്കുക. ഇതിനിടയില്‍ കിഴക്കേ ഗോപുരം വഴി പാറമേക്കാവിന്റെ പാണ്ടിമേളം വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. പിന്നീട് പെരുവനത്തിന്റെ നേതൃത്വത്തിലൊരുങ്ങുന്ന ഇലഞ്ഞിത്തറമേളത്തിൽ പുരുഷാരം അലിഞ്ഞുതീരും.
ശേഷം തെക്കേ ഗോപുരം വഴി ഗജവീരന്മാര് താഴേക്കിറങ്ങും. പാറമേക്കാവ് വിഭാഗം വടക്കോട്ടും തിരുവമ്പാടി വിഭാഗം തെക്കോട്ടും അഭിമുഖമായി നിലയുറപ്പിക്കും. പിന്നീടാണ് കണ്ണിന് വിസ്മയം പകരുന്ന കുടമാറ്റം. പുലർച്ചെ വണ്ണാഭമായ വെടിക്കെട്ടും നടക്കും.