കോട്ടയം : സിപിഐക്കെതിരെ നിശിത വിമർശനവുമായി സിപിഎം . കോട്ടയം ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് തോൽവിയിൽ കോൺഗ്രസിനു പോലുമില്ലാത്ത വേവലാതിയാണ് സിപിഐക്കെന്ന് ദേശാഭിമാനി മുഖപ്രസംഗം . ഇന്ദിരാഭവനിൽ നിന്നുള്ളതിനേക്കാൾ വലിയ വിലാപവും മുറവിളിയുമാണ് സിപിഐക്കെന്നും ദേശാഭിമാനി മുഖപ്രസംഗം പരിഹസിക്കുന്നു.
കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഈ അവസരത്തില്‍ ഓര്‍മിക്കുന്നത് നന്ന്. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതായിരുന്നു അത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളില്‍നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാമെന്നും അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിരുന്നു. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്ത് കണ്ടതെന്നും ദേശാഭിമാനി അവകാശപ്പെടുന്നു.
അധികാരത്തിലേറിയ നാള് മുതല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും കിണഞ്ഞുശ്രമിക്കുന്നു. എന്നാല്‍, അവരുടെ നീക്കങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുകയും ജനക്ഷേമ നടപടികളുമായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയുമാണ്. തളരുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എങ്ങനെയെങ്കിലും താങ്ങിനിര്‍ത്താന്‍ വിവാദങ്ങളിലൂടെ ഊര്‍ജം പകരുന്ന മാധ്യമങ്ങള്‍ ഈയിടെയായി സമനില തെറ്റിയപോലെയാണ് പെരുമാറുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.