ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൻ യാദവിന്റെ കേസിൽ തിങ്കളാഴ്ച്ച വാദം നടക്കും. അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് വാദം. പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേയാണ് ഇന്ത്യക്ക് വേണ്ടി ഹാജരാവുക. കുൽഭൂഷൻ യാദവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടത്തിയ എല്ലാ ആശയവിനിമയങ്ങളുടെയും വിശദാംശങ്ങൾ കോടതിയിൽ ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്.
കുൽഭൂഷൻ യാദവിന്റെ വധശിക്ഷ താൽക്കാലികമായി റദ്ദാക്കിയ അന്ത്രാരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടി അധികാര പരിധി ലംഘിച്ചുള്ളതാണെന്നായിരുന്നു പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പ്രതികരണം.
എന്നാൽ എല്ലാ വസ്തുതകളും പഠിച്ചു തന്നെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതെന്നും സ്റ്റേ മറികടന്ന് വധശിക്ഷ നടപ്പാക്കരുതെന്നും ഇന്ത്യ പാകിസ്ഥാന് മറുപടി നൽകി.
കുൽഭൂഷനെതിരെ പാകിസ്ഥാൻ കണ്ടെത്തിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലേയ് പറഞ്ഞു.
കുൽഭൂഷൻ യാദവിന് നയതന്ത്രസഹായം എത്തിക്കാൻ അനുമതി തേടി 16 അപേക്ഷകളാണ് ഇന്ത്യ പാക്കിസ്ഥാന് നൽകിയത്. മകനെ വിട്ടുകിട്ടാൻ കുൽഭൂഷന്റെ അമ്മ പാക് അധികൃതർക്കു നൽകിയ പരാതിയിൽ പാകിസ്ഥാൻ ഒരു നടപടിയും എടുത്തിട്ടില്ല. വിസ നിഷേധിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി.
കുൽഭൂഷൻ യാദവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടത്തിയ എല്ലാ ആശയവിനിമയങ്ങളുടെയും വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.