യുഎൻ എതിർപ്പുകളെ വകവെയ്ക്കാതെ ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. പുക്ചാങ് പ്രവിശ്യയിലായിരുന്നു പുതിയ മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണം. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയ വിവരം ദക്ഷിണകൊറിയയാണ് പുറത്തുവിട്ടത്.
ലോക രാജ്യങ്ങളുടെ എതിർപ്പും ജപ്പാൻ കടലിലിൽ അമേരിക്കയുടെ സൈനിക വിന്യാസത്തിനുമിടയിലാണ് ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം. പ്രാദേശിക സമയം ഉച്ചയോടെ പടിഞ്ഞാറന്‍ പ്രദേശമായ പുക്ചാങിൽ വെച്ചായിരുന്നു മിസൈൽ പരീക്ഷിച്ചത്. 500 കിലോമീറ്റർ ദൂരം പോയ മിസൈൽ പിന്നീട് കടലിൽ പതിച്ചതായി ദക്ഷിണ കൊറിയൻ സൈനിക കേന്ദ്രം അറിയിച്ചു. ഇക്കാര്യം അമേരിക്കയും സ്ഥീരികരിച്ചിട്ടുണ്ട്.
നേരത്തെ പരീക്ഷണം നടത്തിയ മിസൈലുകളെ കാൾ ശക്തി കുറഞ്ഞ മിസൈലായിരുന്നു ഇന്നേത്തേതെന്ന് അമേരിക്ക അവകാശപ്പെട്ടു. മിസൈൽ പരീക്ഷണത്തെ ശക്തമായ ഭാഷയിൽ ജപ്പാൻ അപലപിച്ചു. കഴിഞ്ഞയാഴ്ചയും ഉത്തര കൊറിയ ആണവ മിസൈൽ പരീക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി തിങ്കളാഴ്ച ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പും നല്കി. ഇത് അവഗണിച്ചാണ് പുതിയ മിസൈൽ പരീക്ഷണം.