തിരുവനന്തപുരം: രാഷ്ട്രസ്നേഹവും മനുഷ്യസ്നേഹവും ഇല്ലാത്തവർ എന്നെ സ്നേഹിക്കണമെന്നില്ലെന്ന് നടൻ ജോയ് മാത്യു. ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത കലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്നേഹിക്കുന്ന , സാമൂഹ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്നേഹിക്കുന്നവരായിട്ടുണ്ട്. അവരുള്ളിടത്തോളം കാലം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി താൻ തുടരുമെന്നും ജോയ് മാത്യു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ്മാത്യു ഇക്കാര്യം പറഞ്ഞത്. ജനനായകൻ എന്ന ഇടത് അനുകൂല ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിന് മറുപടി നൽകവെയാണ് ജോയ്മാത്യു ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇതാണ് അസഹിഷ്ണുത, വിമർശങ്ങളെ ഭയപ്പെടുന്നവരുടെ ലൈൻ ഇതാണ്. എന്നാൽ ജനനായകാകേട്ടുകൊൾക അവസരങ്ങൾ കുറഞ്ഞതല്ല മാദ്ധ്യമങ്ങളിലൂടെ സത്യം പറയാൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം.
‘ജനനായ’കന്റെ അറിവിലേക്കായി; ഞാൻ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂർത്തിയതുമായ നിരവധി സിനിമകളുണ്ട്. തൽക്കാലം കഞ്ഞികുടിച്ച് പോകാൻ അവയൊക്കെമതി. എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവർ പറയട്ടെ അപ്പോൾ ഞാൻ പണിനിർത്താം.
ദയവായി നിങ്ങൾ എനിക്ക് അവസരങ്ങൾ ഇല്ലാതാക്കരുത് അത് നിങ്ങൾ അസഹിഷ്ണുക്കൾക്ക് ആപത്തായി മാറും. കാരണം സിനിമയിൽ അവസരം കുറഞ്ഞാൽ ഞാൻ ഫുൾടൈം മാദ്ധ്യമ പ്രവർത്തകനാവും. അത് നിങ്ങൾക്ക് പണിയാകും.
അതിനാൽ നിങ്ങൾ ദയവായി എനിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ വാങ്ങിത്തരുവാൻ ശ്രമിക്കൂ. ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ. എന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ‘സേവ് കേരളം’ എന്ന ഹാഷ് ടാഗും ഉപയോഗിച്ചിട്ടുണ്ട്.
‘സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനാൽ ജോയ് മാത്യു മാദ്ധ്യമശ്രദ്ധ നേടാൻ വിഡ്ഢിത്തങ്ങൾ പുലമ്പുന്നു’. എന്നായിരുന്നു ഇടത് അനുകൂല പേജായ ജനനായകനിൽ വന്ന പോസ്റ്റ്.
ഇതിന് മുൻപും ഇത്തരത്തിലുളള പോസ്റ്റുകൾ ജനനായകനിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ വിജയ് മല്യ മോദിക്ക് നൽകിയതെന്ന് പറയുന്ന വ്യാജ ചെക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ യുവമോർച്ച പരാതി നൽകുകയും ചെയ്തിരുന്നു.