ഇന്ത്യൻ സൈന്യത്തെയും സുരക്ഷ എജൻസികളേയും വെല്ലുവിളിച്ചു കൊണ്ട് രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് . ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ ബുർഹാൻ വാനിക്കൊപ്പം പോസ് ചെയ്യുന്ന പത്ത് ഭീകരരുടെ ചിത്രമായിരുന്നു സുരക്ഷ ഏജൻസികളുടെ ക്ഷമ പരീക്ഷിച്ചത്. ആകെ മൂന്ന് ചിത്രങ്ങളായിരുന്നു ഭീകരർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്
രണ്ട് ദിവസം കഴിഞ്ഞ് ഈ ചിത്രങ്ങൾ ഡിലീറ്റാകുകയും ചെയ്തു . എന്നാൽ ഇതിനോടകം നിരവധി പേർ ഈ ചിത്രങ്ങൾ ലൈക്ക് ചെയ്തു . കൂടുതലും പാകിസ്ഥാനിൽ നിന്ന് . കശ്മീരിൽ സൈന്യത്തെ വെല്ലുവിളിച്ച് ആയുധവുമായി നിൽക്കുന്ന ചിത്രം പരസ്യമായി പോസ്റ്റ് ചെയ്തതിനെ അഭിനന്ദിച്ച് നിരവധി പാകിസ്ഥാനികളും രംഗത്തെത്തി . കശ്മീരിലെ വിഘടനവാദികൾക്കും ആഹ്ളാദത്തിന് അതിരില്ലായിരുന്നു.
എന്നാൽ ഇന്ത്യൻ സൈന്യം ഫേസ്ബുക്ക് പോസ്റ്റ് കൃത്യമായി തന്നെ നിരീക്ഷിച്ചിച്ചു . 11 പേരുടേയും വിശദവിവരങ്ങൾ കശ്മീർ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി . കശ്മീരി യുവാക്കളെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പോസ്റ്റാണതെന്ന് മനസിലാക്കാൻ സൈന്യത്തിന് അധികം പണിപ്പെടേണ്ടി വന്നില്ല .
തങ്ങൾക്കെതിരെയുള്ള വെല്ലുവിളിയായി തന്നെ ഏറ്റെടുത്ത സൈന്യം ഇവരെ പ്രത്യേകമായി ലക്ഷ്യം വച്ചു തുടങ്ങി . ഒടുവിൽ ഇന്ന് വസീം ഷായുടെ കൊലയോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്ത 11 ൽ 9 പേരും സൈന്യത്തിന്റെ തോക്കിനിരയായി . ഒരാൾ കീഴടങ്ങിയപ്പോൾ ജീവനോടെയുള്ളത് സദ്ദാം പാഡർ മാത്രം.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ബുർഹാൻ വാനി കൊല്ലപ്പെടുന്നത് . തുടർന്ന് സബ്സട്ട് ഭട്ടിനെ കമാൻഡറായി തെരഞ്ഞെടുത്തു . ബുർഹാന്റെ പിൻഗാമിയെ അടുത്ത ശിശിരം കാണിക്കില്ലെന്ന സൈന്യത്തിന്റെ പ്രഖ്യാപനം സബ്സർ ഭട്ടിന്റെ വധത്തോടെ പൂർത്തിയാവുകയും ചെയ്തു . കൊല്ലപ്പെടുന്നതിനു മുൻപ് സബ്സർ വീട്ടുകാരെ വിളിച്ച് കരഞ്ഞതിന്റെ വിവരങ്ങളും സൈന്യം പുറത്തുവിട്ടു .
ആദിൽ ഖൻഡെ, നിസാർ പണ്ഡിറ്റ് , അഫാൽഹ് ഭട്ട് , സബ്സർ ഭട്ട് , ബുർഹാൻ വാനി , അനീസ് , ഇഷ്ഫാഖ് ദർ , വസീം മല്ല , എന്നിവരെയാണ് നേരത്തെ സൈന്യം വധിച്ചത് . ഇന്ന് വസി, ഷായെക്കൂടി വധിച്ചതോടെ രണ്ട് പേർ മാത്രമാണ് ബാക്കിയുള്ളത് . അതിൽ താരിഖ് പണ്ഡിറ്റ് കീഴടങ്ങി ജീവൻ രക്ഷിച്ചപ്പോൾ സദ്ദാം പാഡർ മാത്രമാണ് ഇപ്പോൾ ഭീകര പ്രവർത്തനത്തിൽ ഉള്ളത് . സബ്സർ ഭട്ടിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന പാഡറിന് നേരേയാണ് ഇപ്പോൾ സൈന്യം .
അടുത്ത മഞ്ഞു കാലത്തിനു മുൻപ് ബാക്കി ഭീകരരേയും നിശ്ശബ്ദമാക്കാനാണ് സൈന്യം ഒരുങ്ങുന്നത് .ഭീകരരെ നായകരായി കണ്ട് ഭീകര പ്രവർത്തനത്തിലേക്ക് തിരിയാൻ ശ്രമിക്കുന്നവർക്കൊരു ശക്തമായ താക്കീതായി മാറുകയാണ് സൈന്യത്തിന്റെ ഈ സർജിക്കൽ കില്ലിംഗ് .