ന്യൂഡൽഹി: പാതയോരത്തെ മദ്യശാലകൾ പൂട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കോടതി വിധി വളച്ചൊടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധി അട്ടിമറിച്ചുകൊണ്ട് സർക്കാർ കേരളത്തെ മദ്യാലയമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല ഡഹിയിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ട് കേരള ജനതയോടുള്ള വഞ്ചനയാണ്. ഒരു വർഷം കൊണ്ട് ഇടതു സർക്കാർ കേരളത്തിന് എടുത്തു പറയത്തക്ക നേട്ടമൊന്നും ഉണ്ടാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സി പി എം നേതൃത്വം പോലും പിണറായി സർക്കാരിന്റെ ഭരണ പരാജയത്തെ എടുത്തു പറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പാതയോരത്തെ മദ്യശാലകൾ പൂട്ടുന്നത് സംബന്ധിച്ച് സർക്കാർ കോടതി വിധി വളച്ചൊടിക്കുകയായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ മദ്യ നയത്തിൽ യു ഡി എഫ് ഉറച്ചു നിൽക്കുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് സംസ്ഥാനത്തെ പ്രതിപക്ഷം എന്ന നിലയിൽ സമരങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന് യുഡിഎഫിന് സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതി വർഷം അഞ്ച് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ സർക്കാർ അതിന്റെ പകുതി പോലും സൃഷ്ടിച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.