ഓവൽ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ഇന്ന് നിർണായക മത്സരം. സെമി ബർത്ത് ഉറപ്പിക്കുവാൻ ഇരു ടീമുകൾക്കും ജയിച്ചേ തീരു. ഓവലിൽ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 മണിയ്‌ക്കാണ് മത്സരം.
ഓവലിൽ ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ഇന്ന് ക്വാർട്ടർ ഫൈനൽ. ജയിക്കുന്ന ടീം സെമിയിലേക്ക്. തോക്കുന്നവർ പുറത്തേക്കും. ചാമ്പ്യൻസ് ട്രോഫിയിലെ ഫേവറിറ്റുകളായ ഇരു ടീമുകൾക്കും ഇന്ന് ജീവൻമരണ പോരാട്ടം.
ടൂർണമെന്‍റിലൂടനീളം മികച്ച സ്കോർ പടുത്തുയർത്തിയ ബാറ്റിംഗ് നിര ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകുന്നു. പാകിസ്ഥാനും, ശ്രീലങ്കയ്‌ക്കുമെതിരെ ഓപ്പണിംഗ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത് ശർമ – ശിഖർ ധവാൻ സഖ്യം ഓവലിലും മിന്നുന്ന പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ലങ്കൻ യുവനിരയ്‌ക്ക് മുന്നിൽ പ്രതിരോധം കൈവിട്ട ബൗളിംഗ് നിര ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നുണ്ട്. ആർ. അശ്വിനെ കളത്തിലറക്കി പ്രോട്ടീസിനെ നേരിടുവാൻ കൊഹ്‍ലി തയ്യാറായേക്കും.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്കയ്‌ക്ക് വിനയായത് രണ്ടാം മത്സരം മുടക്കിയ മഴ. പാക്കിസ്ഥാനെതിരെ തോൽവി സമ്മതിച്ചതോടെ പ്രോട്ടീസിനും അവസാന മത്സരം നിർണായകമായി.
ടൂർണമെന്‍റിൽ ഓസ്ട്രേലിയയുടേതടക്കം ഗതിനിർണയിച്ച മഴ ഇന്ന് കളി മുടക്കിയാൽ ദക്ഷിണാഫ്രിയ്‌ക്കയേക്കാൾ മികച്ച റൺറേറ്റുള്ള ഇന്ത്യ സെമിയിലേക്ക് മുന്നേറും.