ന്യുഡല്‍ഹി:കോടതിയലക്ഷ്യകേസില്‍ വിചാരണ നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്ണന് ഇന്നു വിരമിക്കും. എന്നാല്‍ ഒളിവില്‍ കഴിയുന്ന കര്ണന് എവിടെയാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.
സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചതു മുതല്‍ കര്ണ്ണന് ഒളിവിലാണ്. സുപ്രീം കോടതി ചീഫ് ജസറ്റിസ് ജെഎസ് ഖെഹാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെ അറസ്റ്റു ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് മെയ് 10 ന് ഒളിവില്‍പ്പോയ കര്ണ്ണന് എവിടെയാണെന്നു കണ്ടത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല.
ബംഗാളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ണ്ണന്റെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കര്‍ണ്ണനെ കണ്ടെത്താന്‍ ബംഗാള്‍ പോലീസ് ചെന്നൈ പോലീസിന്റെ സഹായവും തേടിയിരുന്നു.
കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്.
ഇതിന് പിന്നാലെയായിരുന്നു ജെഎസ് ഖെഹാർ അടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാനുള്ള കർണന്റെ വിവാദ ഉത്തരവ് വന്നത്. ഇവർക്ക് 5വർഷം തടവും 10000രൂപ പിഴയും കർണ്ണൻ വിധിച്ചിരുന്നു.
അസാധാരണ ഉത്തരവുകൾ സംശയത്തിന്റെ നിഴലിലായതിനാൽ 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കീഴ് കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.