ലണ്ടൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 58 ആയി. മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അപകടകാരണം കണ്ടെത്താൻ ഇനിയും വൈകുമെന്ന് ലണ്ടൻ പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രിക്കു ശേഷമാണു രാജ്യം കണ്ട ഏറ്റവും വലിയ അഗ്നിബാധയ്ക്ക് ലണ്ടൻ നഗരം ഇരയായത്. ഔദ്യോഗിക കണക്കിലെ മരണസംഖ്യ 30 ആയിരിക്കെ കാണാതായ 58 പേരും മരിച്ചതായാണ് ലണ്ടൻ പോലീസിന്റെ ഇപ്പോഴത്തെ സ്ഥിരീകരണം. മരണ നിരക്ക് ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.
പൂർണ്ണമായും കത്തിനശിച്ച കെട്ടിടത്തിനുളളിൽ കൂടുതൽ മൃതൃദേഹങ്ങൾ കണ്ടെത്താനുളള സാധ്യതയും നിലനിൽക്കുന്നു.
അതേ സമയം ടവറിന്റെ മുകൾ നിലകളിൽ എത്താൻ സാധിച്ചത് പോലീസിനും അഗ്നിശമന വിഭാഗത്തിനും തിരച്ചിൽ ശക്തമാക്കാൻ സഹായകരമായിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എന്നാൽ കാരണം കണ്ടെത്താനുള്ള അന്വേഷണം പൂർത്തിയാക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് ലണ്ടൻ പൊലീസ് പറയുന്നത്. അപകടത്തെ തുടർന്ന് വൻ പ്രതിഷേധമാണ് സർക്കാറിനെതിരെ രാജ്യത്ത് ഉയരുന്നത്.
എന്നാൽ അപകടത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് തെരെസേ മേ പറഞ്ഞിരുന്നു. കെട്ടിടം ഏതു നിമിഷവും നിലം പൊത്തിയേക്കാവുന്ന അവസ്ഥയിലാണ്.