ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ഏറ്റുമുട്ടും. വൈകിട്ട് മൂന്നിനാണ് പോരാട്ടം .
10 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. 2007ലെ ട്വന്റി 20 ലോകകപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്ത് ലോകചാമ്പ്യന്മാരായി.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് തുടര്‍ച്ചയായി രണ്ടാംഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. പാക്കിസ്ഥാന്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഫെനല്‍ യോഗ്യത നേടിയത്.
നിലവിലെ പ്രകടനം വച്ചുനോക്കിയാല്‍ ഇന്ത്യക്കാണ് മത്സരത്തില്‍ മുന്‍തൂക്കം. കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.അതും 124 റണ്‍സിന്റെ കൂറ്റന്‍ ജയം. വഹാബ് റിയാസടക്കമുള്ള പാക് ബൗളര്‍മാരെ രോഹിത് ശര്‍മ്മയും കോഹ്ലിയും അടങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര അടിച്ചു പറത്തി. ഇന്ത്യയുടെ 324 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്ഥാന്‍ മഴകൂടി കളിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു.
മികച്ച ഫോമിലുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറിയും നേടിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മിന്നുന്ന ഫോമിലാണ്. ശിഖര്‍ ധവാന്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 317 റണ്‍സും രോഹിത് ശര്‍മ്മ 304 റണ്‍സും അടിച്ചെടുത്ത് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി കളിച്ച നാല് ഇന്നിങ്ങ്‌സുകളില്‍ നിന്ന് 253 റണ്‍സ് നേടി റണ്‍വേട്ടയില്‍ അഞ്ചാമതാണ്. കൂടാതെ യുവരാജ്‌സിങ്, ധോണി, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും മികച്ച ഫോമിലാണെന്നതും ഇന്ത്യയ്‌ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നു.
മറുവശത്ത് പാക്കിസ്ഥാന്റെ കരുത്ത് ബോളിങ് പ്രകടനമാണ്. ടൂര്‍ണമെന്റില്‍ നാല് കളികളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹസന്‍ അലിയാണ് അവരുടെ തുറുപ്പുചീട്ട്.
ഇന്നത്തെ മത്സരത്തില്‍ ടോസ് നേടുന്ന ടീം ബാറ്റിങ്ങ് തെരഞ്ഞെടുക്കാനാണ് സാധ്യത. കെന്നിങ്ങ്ടണ്‍ ഓവലിലെ പിച്ച് പൊതുവില്‍ ബാറ്റ്‌സ്മാന്മാരെ തുണയ്‌ക്കുന്നതാണ്.