ബീജിംഗ് : പാകിസ്ഥാന് പിന്തുണയുമായി ചൈന. ഭീകരതയ്ക്കെതിരെ ശക്തമായ പ്രവർത്തനമാണ് പാകിസ്ഥാൻ കാഴ്ചവയ്ക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്രസമൂഹം ഇക്കാര്യത്തിൽ പാകിസ്ഥാനെ അഭിനന്ദിക്കണമെന്നും ലു കാംഗ് ആവശ്യപ്പെട്ടു.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ സയ്യദ് സലാഹുദ്ദീനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു . പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനിടെ പുറത്തുവിട്ട ഇന്ത്യ – അമേരിക്ക സംയുക്ത പ്രസ്താവനയിലും പാകിസ്ഥാനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു . ഇതിനെതിരെ പാകിസ്ഥാൻ രംഗത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് ചൈന പാകിസ്ഥാന് പിന്തുണയുമായി എത്തിയത്.
അമേരിക്ക ഇന്ത്യയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നാണ് പാകിസ്ഥാൻ ആരോപിച്ചത് . കശ്മീർ വിഷയത്തിൽ ഇനിയും വിഘടനവാദികൾക്ക് പിന്തുണ നൽകുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി.