ന്യൂഡൽഹി: ജിഎസ്ടി രാഷ്ട്ര നിർമ്മാണത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുള്ള പാത സുദൃഡമാക്കി. ജിഎസ്ടി നടപ്പിലാക്കിയത് എല്ലാവരുടേയും നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തികച്ചും പക്വതയോടെയും രാഷ്ട്ര നന്മയൊന്നുമാത്രം ലക്ഷ്യമിട്ടുമുള്ള പ്രസമഗമായിരുന്നു പാർലമെന്റിലെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. പ്രധാനമന്ത്രിയുടെ ഓരോ വാക്കിലും പ്രത്യാശ നിറഞ്ഞു നിന്നു. അർദ്ധരാത്രിയോടെ ഇന്ത്യയുടെ ഭാവി തീരുമാനിച്ചുവെന്നും രാഷ്ട്ര നിർമ്മാണത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ് ജിഎസ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേട്ടം ഏതെങ്കിലും ഒരു സർക്കാരിന്റെ മാത്രമല്ലെന്നും, കൂട്ടായ്മയുടെ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര -സംസ്ഥാന സഹകരണത്തിനുള്ള ഉത്തമ ഉദാഹരണമാണിത്. സർദാർ പട്ടേൽ രാജ്യത്തെ ഒന്നിപ്പിച്ചതുപോലെ രാജ്യത്തെ ഏകോപിപ്പിച്ച് നിർത്തുന്നതാണ് ജി എസ് ടി.
മികച്ച ഭരണം കാഴ്ചവയ്ക്കാനുള്ള അവസരം കൂടിയാണ് ഇത് നൽകുന്നത്. പാവങ്ങളിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ ഇത് ഉപകരിക്കും. അഴിമതിക്കെതിരെ ജാഗ്രത പുലർത്താനും സത്യസന്ധർക്ക് അവസരത്തിനുമുള്ള വഴിയൊരുങ്ങും.
സാമ്പത്തിക വ്യവസ്ഥയിലുണ്ടായിരുന്ന അസന്തുലിതാവസ്ഥ ഇല്ലാതാകും. പുതു ഇന്ത്യ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. സാമൂഹിക പരിഷ്കരണത്തിലേക്ക് നയിക്കുന്ന സാമ്പത്തിക പരിഷ്കരണമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.