ടെൽ അവീവ് : മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ജൂത വംശഹത്യക്ക് ഇരയാക്കപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രേയിലെ യാദ് വാഷേം സ്മാരകം നരേന്ദ്രമോദി സന്ദർശിച്ചു. സ്മാരകം സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രസ്മാരകം സന്ദർശിച്ചത്. ലോകം അസഹിഷ്ണുതയും വിദ്വേഷവും ഭീകരതയും നേരിടുമ്പോൾ ഇസ്രേയിലിന്റെ യാദ് വാഷേം സ്മാരകം സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂതരുടെ സഹനശക്തിയുടെ പ്രതീകമായ സ്മാരകം വാക്കുകൾക്ക് അതീതമായ ക്രൂരതയുടെ ഓർമ്മപ്പെടുത്തലുകളാണെന്ന് മോദി സ്മാകര സന്ദർശക പുസ്തകത്തിൽ എഴുതി.
നാസികൾ നടത്തിയ കൂട്ടകൊലയിൽ കൊല്ലപ്പെട്ട ആറു മില്ല്യനോളം വരുന്ന ജൂതരുടെ ഓർമ്മയ്ക്കായ് നിർമ്മിച്ചതാണ് യാദ് വാഷേ സ്മാരകം.1953ലാണ് 4200 സ്ക്വയർ മീറ്ററിലുള്ള സ്മാരകം പണിക്കഴിപ്പിച്ചത് .സ്മാരക സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിന്റെ ഫ്ലവർ ഫാമിലും സന്ദർശനം നടത്തിയിരുന്നു.ആദര സൂചകമായി നരേന്ദ്രമോദിയുടെ പേര് ജമന്തി ഇനത്തിൽപ്പെട്ട പൂവിന് നൽകുകയും ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി ഇന്ന് 1918ൽ ഹൈഫ സ്വതന്ത്രമാക്കാനായി ജീവന് ബലിയർപ്പിച്ച ഇന്ത്യന്‍ സൈനികർക്ക് ആദരമർപ്പിക്കും.