കൊച്ചി: മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചെടുത്ത് കേസില്‍ മുന്‍ ഡിജിപി ടി.പി.സെൻ കുമാറിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി സെന്‍കുമാറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താലുടന്‍ ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
തിങ്കളാഴ്ച ഉച്ചയോടെയാണ് വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസിന് കാരണം ഉദ്യോഗസ്ഥരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ്. സര്‍വീസിലിരിക്കെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു അത് ഇപ്പോഴും തുടരുകയാണെന്നും ജാമ്യാപേക്ഷയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
വാരികയുടെ ലേഖകനുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമായിരുന്നു. സംസാരം റെക്കോഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്നും വാരികയ്ക്കെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ല. അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.