ദുബായ്: മാസങ്ങളോളം യുഎഇയിൽ കപ്പലിൽ കുടുങ്ങിയ 5 ഇന്ത്യൻ നാവികരെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപ്പെടുത്തി. ഷാർജയിൽ മൂൺഷിപ്പെന്ന കപ്പലിലാണ് ശമ്പളം ലഭിക്കാതെ ഇവർ കുടുങ്ങിക്കിടന്നത്.
മലയാളിയായ സുബിത് സുകുമാരൻ, ഹിമാചൽ പ്രദേശിൽ നിന്നുള്ള അമിത് ചന്ദേൽ, ഹരിയാനയിൽ നിന്നുള്ള നാഇബ് എസ്, പഞ്ചാബിൽ നിന്നുള്ള വിക്രം എസ്, ഉത്തർപ്രദേശിൽ നിന്നുള്ള ഹരീന്ദ്ര എസ് എന്നിവരായിരുന്നു ഷാർജ മൂൺഷിപ്പിൽ കുടുങ്ങിക്കിടന്നത്.
നാവികർക്ക് 12 മാസത്തോളമായി ശമ്പളം നൽകിയിരുന്നില്ല. ഇന്ത്യൻ കോൺസുലേറ്റിന്റെ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മാസങ്ങളോളം കപ്പലിൽ കുടുങ്ങിയ ഇവർ നാട്ടിലേക്ക് മടങ്ങിയത്. യുഎഇ ഫെഡറൽ ട്രാൻസ്പോർട്ട് അതോറിറ്റിയും കൺട്രോളർ ജനറൽ ഓഫ് പനാമയുംഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി നടത്തിയ ശ്രമങ്ങളാണ് ഇവരുടെ മോചനത്തിൽ കലാശിച്ചത്.
കപ്പലിന്റെ ക്യാപ്റ്റൻ ഉത്തരാഖണ്ഡ് സ്വദേശിയായ ജയപ്രകാശിനെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് ഈ മാസം ആദ്യം നാട്ടിലേക്ക് അയച്ചിരുന്നു. മോചന ശ്രമത്തിന് മുൻകയ്യെടുത്ത ഇന്ത്യൻ കോൺസുലേറ്റിനും കേന്ദ്ര സർക്കാരിനും സുബിത് സുകുമാരൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.