ശ്രീനഗർ : ജമ്മു കശ്മീരിൽ സൈന്യം വധിച്ച ലഷ്കർ ഡിവിഷണൽ കമാൻഡർ അബു ദുജാനയുടെ മൃതദേഹം ഏറ്റെടുക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച സന്ദേശം പാക് ഹൈക്കമ്മീഷന് കൈമാറി .
ഇന്നലെ രാവിലെയാണ് അബു ദുജാനയേയും കൂട്ടാളികളേയും സൈന്യം വധിച്ചത് . പാക് അധീന കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ സ്വദേശിയാണ് ദുജാന. പാകിസ്ഥാൻ മൃതദേഹം ഏറ്റെടുത്തില്ലെങ്കിൽ അർഹമായ മതാചാരപ്രകാരം ഇവിടെ സംസ്കരിക്കുമെന്ന് ജമ്മു കശ്മീർ പൊലീസ് ഐ ജി മുനീർ ഖാൻ പറഞ്ഞു.
തെക്കൻ കശ്മീരിലെ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും പിന്നിലെ മാസ്റ്റർമൈൻഡ് ആയിരുന്നു ലഷ്കർ ഡിവിഷണൽ കമാൻഡർ അബു ദുജാന . പതിനഞ്ച് ലക്ഷം തലയ്ക്ക് വിലയിട്ടിരുന്ന ഇയാൾ കഴിഞ്ഞ ആറു വർഷമായി കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുകയായിരുന്നു.
പാക് അധീന കശ്മീരിൽ നിന്ന് ഐഎസ്ഐ പരിശീലനം നേടി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ദുജാന നിരവധി തവണ സൈന്യത്തിന്റെ പിടിയിൽ പെടാതെ രക്ഷപ്പെട്ടിട്ടുണ്ട് .2015 ൽ അബു ഖസിം കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ലഷ്കറിന്റെ ഡിവിഷണൽ കമാൻഡറായത്. വടക്കൻ കശ്മീരിലായിരുന്നു ആദ്യം പ്രവർത്തിച്ചത് . പിന്നീട് ദക്ഷിണ കശ്മീരിലേ ഭീകരപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച ദുജാനയെ ഇന്നലെ രാവിലെയാണ് സൈന്യം വധിച്ചത്.