കണ്ണൂർ : മട്ടന്നൂരിൽ ബൂത്ത് ഏജന്റായി പ്രവർത്തിച്ചതിന് ആർ.എസ്.എസ് പ്രവർത്തകന് വധ ഭീഷണി . നെല്ലൂന്നി ശാഖാ മുഖ്യശിക്ഷക് ശരത്തിനാണ് സിപിഎമ്മിന്റെ ഭീഷണി.
ശരത്തിന്റെ വാഹനം കേടു വരുത്തിയ സിപിഎമ്മുകാർ അടുത്തത് നീയാണെന്ന് വാഹനത്തിൽ എഴുതി വയ്ക്കുകയും ചെയ്തു . നേരത്തെ രണ്ടു പ്രാവശ്യം ശരത്തിന്റെ വീട്ടിനു മുന്നിൽ റീത്തുവച്ചും ഭീഷണി ഉയർത്തിയിരുന്നു.
മട്ടന്നൂർ തെരഞ്ഞെടുപ്പിൽ ബൂത്ത് ഏജന്റായിരുന്നു ശരത്ത്. കള്ളവോട്ട് ചെയ്യാനെത്തിയവരെ ചലഞ്ച് ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലത്തെ സിപിഎം പ്രവർത്തകർ ശരത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു . 21 കള്ളവോട്ടുകൾ ചെയ്യാൻ ശരത്തിന്റെ ഇടപെടൽ കൊണ്ട് സാധിച്ചില്ല.
ഇതിൽ പ്രകോപിതരായ സിപിഎം പ്രവർത്തകർ ശരത്തിനെതിരെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു . ഒടുവിൽ പൊലീസെത്തിയതിനു ശേഷമാണ് ശരത്തിന് വീട്ടിൽ പോകാൻ സാധിച്ചത് . തുടർന്നാണ് വാഹനം ആക്രമിച്ചത് . ആർ.എസ്.എസ് പ്രവർത്തകനായതിനു ശേഷം ശരത്തിനെതിരെ ഫോണിലൂടെയും അല്ലാതെയും നിരന്തരം ഭീഷണികൾ ഉയർന്നിരുന്നു.
സിപിഎമ്മിന്റെ സ്വാധീന കേന്ദ്രമായ മട്ടന്നൂരിൽ ഒൻപതിടത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു . ഇതിൽ രണ്ടിടത്ത് എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു .സ്വാധീന മേഖലകളിൽ ആർ.എസ്.എസ് പ്രവർത്തകരാകുന്നവർക്കെതിരെ സിപിഎം ഭീഷണിയും അക്രമവും പതിവാണെന്ന് ശരത് ജനം ടിവിയോട് പറഞ്ഞു.