ന്യൂഡൽഹി : കടലാസ് കമ്പനികൾക്കെതിരെ എത്രയും വേഗം നിയമ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച്ച നടന്ന ലോകസഭാ സമ്മേളനത്തിലാണ് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി നിലപാട് വ്യക്തമാക്കിയത്.
കമ്പനീസ് ആക്ടിൽ പോലും വ്യക്തമായി നിർവചിക്കുവാൻ കഴിയാത്തവയാണ് കടലാസ് കമ്പനികൾ. പണമിടപാട് ക്രമക്കേടുകൾക്ക് ഇവ കാരണമാകാറുണ്ട്. കമ്പനികളുടെ രജിസ്ട്രേഷൻ, കമ്പനി സെക്രട്ടറിമാരുടെയും ഡയറക്ടർ ബോർഡിന്റെയും രജിസ്ട്രേഷൻ അവരുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങി കമ്പനി സംബന്ധമായ കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്നതിൽ വ്യക്തത വരുത്തണം. ഒപ്പം, കമ്പനി ആദായ നികുതി വകുപ്പിനു കീഴിൽ കൊണ്ട് വരണമെന്നും ജെയ്റ്റ്ലി ലോകസഭയിൽ അഭിപ്രായപ്പെട്ടു. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപ കാലത്ത് കടലാസ് കമ്പനികൾക്ക് നേരെ സെബി നടത്തിയ നടപടി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ കമ്പനി രജിസ്ട്രേഷനിലും നടത്തിപ്പിലും വൻ തകരാർ ഉള്ളതായി കണ്ടെത്തിയെന്നും അദ്ദേഹം സഭയിൽ പറഞ്ഞു