ബ്രിട്ടീഷുകാരന്റെ ചവിട്ടടികളിൽ പെട്ട് ഞെരിഞ്ഞമരുന്ന മാതൃഭൂമിക്ക് കൈത്താങ്ങായത് ആരാണ് ?
എന്റെ നാട് സ്വതന്ത്രമാവണേ എന്നാഗ്രഹിച്ച് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ജീവനും ജീവിതവും സമർപ്പിച്ചത് ആരൊക്കെയാണ് ?
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കൊമ്പു കുത്തിച്ചത് കേവലം സഹന സമരങ്ങൾ കൊണ്ട് മാത്രമാണോ ?
കാരിരുമ്പാണികളെ തൂലികയാക്കി ആൻഡമാനിലെ ജയിൽ ഭിത്തികളിൽ രാഷ്ട്രഗീതങ്ങൾ കോറിയിട്ടവരെ നാം മറന്നു പോയോ ?
മാരോ ഫിരംഗി കോ എന്നാക്രോശിച്ച 1857 മുതൽ സ്വാതന്ത്ര്യ സൂര്യനുദിച്ച 1947 വരെ നടന്ന സഹന സമരങ്ങളെ നിങ്ങൾക്കറിയാം
നിസ്സഹകരണ പ്രസ്ഥാനം , ഉപ്പു സത്യാഗ്രഹം , ദണ്ഡിയാത്ര , നിയമ ലംഘനം , വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കൽ , ക്വിറ്റ് ഇന്ത്യ..
ഇതെല്ലാം നമുക്ക് ഓർമ്മയുണ്ട് . നാം പഠിച്ചിട്ടുണ്ട്
പക്ഷേ ..
കേട്ടിട്ടുണ്ടോ കകോരി കേസ് ? ലാഹോർ ഗൂഢാലോചന ? പഹർത്തലി ക്ളബ്ബ് ആക്രമണം ? ആലിപ്പൂർ ബോംബ് കേസ് ?
അറിയുമോ സൂര്യസെന്നിനെ ? പ്രിതിലത വഡ്ഡേദാറിനെ ? രാം പ്രസാദ് ബിസ്മിലിനെ , അഷ്ഫഖുള്ള ഖാനെ ?ചാഫേക്കർ സഹോദരങ്ങളെ ?
അറിയില്ലെങ്കിൽ അതിലും വലിയ അപരാധമെന്തുണ്ട് ?
ഈ സ്വാതന്ത്ര്യപ്പുലരിയിൽ നമുക്കോർക്കാം … രാഷ്ട്രസ്വാതന്ത്ര്യത്തിനായി ആയുധമെടുത്തവരിൽ ചിലരെയെങ്കിലും …
ഝാൻസി റാണി ലക്ഷ്മീഭായ്
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റേയും പ്രതിബിംബം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ചവൾ. ഝാൻസിയുടെ റാണി, റാണി ലക്ഷ്മി ഭായ് എന്ന മണികർണ്ണിക.
1858ൽ ഝാൻസി വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തിനെതിരെ, വളർത്തു മകന് ദാമോദറിനെ ശരീരത്തോട് ചേർത്ത് കെട്ടി, ഇരു കൈകളിലും വാളേന്തി, കുതിരയുടെ കടിഞ്ഞാൺ കടിച്ചു പിടിച്ച് പൊരുതാനിറങ്ങി റാണി.
ശത്രുവിന്റെ വാൾത്തലപ്പിൽ ശിരസ്സിന്റെ ഒരു ഭാഗവും, വലത് കണ്ണും അറ്റുവീണപ്പോഴും രാജ്യത്തിനായി അവർ സധൈര്യം പോരാടി. തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷ് സൈനികന്റെ തലയറുത്തതിനു ശേഷമാണ് ആ ധീര വനിത പിടഞ്ഞുവീണത്.
വാസുദേവ ബൽവന്ത ഫട്കേ
രാമോഷി വർഗ്ഗക്കാരെ ഒരുമിച്ചു കൂട്ടി ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പൂനെയിലെ ധീര ദേശാഭിമാനി .ഒളിപ്പോരുകളും കലാപങ്ങളും കൊണ്ട് ബ്രിട്ടീഷ് ഭരണത്തെ കിടിലം കൊള്ളിച്ചു .ഭക്ഷണം പോലും കഴിക്കാനാകാതെ ദിവസങ്ങളോളം ഒളിയുദ്ധം നടത്തി . ഒടുവിൽ 1879 ജൂലൈ 20 ന് മേജർ ഡാനിയലിന്റെ പിടിയിലായി.
ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ഫട്കേ 1880 ൽ ജയിൽ ചാടിയെങ്കിലും പിടിക്കപ്പെട്ടു. ഒടുവിൽ ക്രൂര മർദ്ദനത്തിനിരയായി 1883 ഫെബ്രുവരിയിൽ അന്ത്യശ്വാസം വലിച്ചു . 1857 ലെ വിപ്ളവത്തിനു ശേഷം ബലിദാനിയായ ആദ്യ സായുധ വിപ്ളവകാരിയായിരുന്നു ഫട്കേ . ഇന്ത്യൻ റിപ്പബ്ളിക്ക് സ്ഥാപിക്കുകയായിരുന്നു തന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച നേതാവ് . ഹിമാലയത്തിനു തുല്യം മഹാനായ വ്യക്തി എന്നായിരുന്നു അന്നത്തെ പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് .
ചാഫേക്കർ സഹോദരന്മാർ
1897 ജൂണ്‍ 22 , വിക്ടോറിയ രാജ്ഞിയുടെ രജത ജൂബിലി ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നു . സാധാരണക്കാരാകട്ടെ പ്ലേഗെന്ന മഹാമാരിയാലും ബ്രിട്ടീഷ് കമ്മീഷണറായിരുന്ന റാന്‍ഡിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാലും ദുരിതമനുഭവിക്കുന്നു . ദാമോദര്‍ ഹരി ചാഫേക്കറും ബാലകൃഷ്ണ ചാഫേക്കറും റാന്‍ഡിനെ കൊല്ലാന്‍ തെരഞ്ഞെടുത്തതും ഇതേ ദിവസം തന്നെയായിരുന്നു .
സര്‍ക്കാര്‍ മന്ദിരത്തിനു 500 മീറ്റര്‍ അകലെവച്ച് അവരതു നിര്‍വ്വഹിച്ചു. ( ഒരു പക്ഷേ 1857 നു ശേഷമുള്ള ആദ്യ രാഷ്ട്രീയ കൊലപാതകം ) ബാലകൃഷ്ണ ചാഫേക്കരിനെ ഒറ്റുകൊടുത്ത രണ്ടുപേരെ മൂന്നാമത്തെ സഹോദരന് വാസുദേവ ചാഫേക്കറും സുഹൃത്ത് റാനഡേയും ചേര്‍ന്ന് വെടിവച്ചു കൊന്നു . ഈ മൂന്നു സഹോദരന്മാരെയും അവരുടെ സുഹൃത്തിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി.
ഐതിഹാസികമായ സായുധ വിപ്ലവം അവിടെ അവസാനിക്കുകയായിരുന്നില്ല . അത് പുതിയൊരു സമരത്തിന്റെ പ്രഥമ അദ്ധ്യായമായിരുന്നു. ചാഫേക്കര്‍ കുടുംബം മൂന്നുമക്കളെ കഴുമരത്തിലേക്കാണയച്ചതെങ്കില്‍ സാവര്‍ക്കര്‍ കുടുംബം മൂന്നുപേരെ സ്വാതന്ത്ര്യ പഥത്തിനു വെളിച്ചം നല്കുന്ന തീപ്പന്തങ്ങളാക്കിത്തീര്‍ത്തു.
വിനായക ദാമോദർ സവർക്കർ
അന്താരാഷ്ട്ര നീതിന്യായക്കോടതിയിലെത്തിയ ആദ്യ സ്വാതന്ത്ര്യ സമരക്കേസിലെ നായകൻ . രാഷ്ട്രഭക്ത സമൂഹം , മിത്രമേള , അഭിനവ് ഭാരത് തുടങ്ങിയ സംഘടനകളുടെ സ്ഥാപകൻ.
1857 ലെ ഐതിഹാസികമായ സമരത്തെ ശിപായി ലഹളയാക്കി ഇടിച്ചു താഴ്ത്താൻ ശ്രമിച്ച ബ്രിട്ടീഷ് പാദ സേവകർക്ക് ചുട്ട മറുപടി നൽകിയ ധീരൻ . 1857 ലെ പട്ടടകളിൽ ചാരമായത് കേവലം ചില ശിപായിമാരുടെ ലഹള മാത്രമായിരുന്നില്ലെന്നും സ്വാതന്ത്ര്യ സമരത്തിന്റെ തേജസ് അതിൽ കുടികൊള്ളുന്നുവെന്നും ലോകത്തോട് വിളിച്ചു പറഞ്ഞ വിപ്ളവകാരി.
അദ്ദേഹമെഴുതിയ 1857 ഒന്നാം സ്വാതന്ത്ര്യ സമരമെന്ന വിഖ്യാത പുസ്തകം പഠിച്ച് മാതൃഭൂമിയുടെ മോചനത്തിനായി തങ്ങളുടെ പൂർവ്വികർ നടത്തിയ സമര പോരാട്ടത്തിന്റെ വീരകഥകൾ മന്ത്രങ്ങളായി ഉരുവിട്ട് ആയിരങ്ങളാണ് അടർക്കളത്തിലേക്കിറങ്ങി . ഗദർ പാർട്ടിയുടെ ലാല ഹർദയാലും പിന്നീട് ഭഗത് സിംഗും ഒടുവിൽ നേതാജി സുഭാഷ് ചന്ദ്രബോസും ഈ പുസ്തകം പുന പ്രസിദ്ധീകരിച്ചു.
സായുധ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനങ്ങൾ നൽകിയ സമര നായകനായിരുന്നു സവർക്കർ . ജയിലറകളിൽ കാരിരുമ്പാണികളെ തൂലികയാക്കി ജയിൽ ഭിത്തികളിൽ അദ്ദേഹം കോറിയിട്ട വിപ്ലവഗീതങ്ങൾ നിരവധി ധീര ദേശാഭിമാനികൾക്ക് പ്രേരണയായിട്ടുണ്ട്.
ആന്തമാനിലെ ഏകാന്ത തടവറയിൽ പീഡനങ്ങളുടെ ദുരന്താനുഭവങ്ങളിലേക്ക് കൂപ്പ് കുത്തുമ്പോഴും സിരകളിൽ ഭാരതമാതാവിനെ തീവ്രവികാരമായി ആവേശിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
സ്വാതന്ത്ര്യ ദാഹത്തിന്റെ തീജ്വാലകളെ രാഷ്ട്രഗീതങ്ങളായി അദ്ദേഹം ജയിൽ ഭിത്തികളിൽ കുറിച്ചിട്ടു . രാഷ്ട്രചിന്തയുടെ ഭാവധാരകൾ പകർത്തിവച്ച ആയിരക്കണക്കിന് വരികളാണ് തടവറയുടെ കരിങ്കൽ ഭിത്തികൾക്ക് അലങ്കാരമായത് . പിൽക്കാലത്ത് അതിലൊന്ന് പോകും ചോർന്നു പോകാതെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
കുപ്രസിദ്ധമായ സെല്ലുലാർ ജയിലിൽ 11 വർഷവും രത്നഗിരിയിലെ തടവറയിൽ മൂന്നു വർഷവും പിന്നീട് 13 വർഷം വീട്ടു തടങ്കലിലുമായി തുടർച്ചയായി തടവനുഭവിച്ച അദ്ദേഹം 1937 ലാണ് പൂർണമായും മോചിതനായത്.
ഖുദിറാം ബോസ്
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം ആദർശ പൂർണമായ അഗ്നിയെപ്പോലെ ജ്വലിക്കുന്നതാണ് ആയിരം വർഷം പുകയുന്നതിനേക്കാൾ മഹത്തരമെന്നു ചിന്തിച്ച് ഭാരതാംബയ്ക്ക് വേണ്ടി ആത്മബലി അർപ്പിച്ചവരിലെ ഏറ്റവും പ്രായം കുറഞ്ഞ വിപ്ളവകാരി .
കൊൽക്കത്തയിലെ കുപ്രസിദ്ധനായ ചീഫ് പ്രസിഡൻസി മജിസ്ട്രേറ്റ് കിംഗ്സ് ഫോർഡിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൂക്കുമരത്തിലേറുമ്പോൾ കേവലം 19 വയസായിരുന്നു ഖുദിറാമിന്റെ പ്രായം. 1908 ആഗസ്റ്റ് 11 ന് ആ ധീരദേശാഭിമാനിയെ തൂക്കിലേറ്റി . മഹാഭാരതത്തിലെ അഭിമന്യുവിനെപ്പോലെ തേജസ്സാർന്ന ആ ബാലന്റെ ചിതാഭസ്മം വീട്ടിൽ വച്ച് പൂജിച്ചാണ് ബംഗാളിലെ അമ്മമാർ ആ പോരാട്ടത്തിന് ആദരവേകിയത് .
മദൻ ലാൽ ധിംഗ്ര
ബയണറ്റുകൾ ചൂണ്ടി അടിമത്തത്തിൽ വെക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യം ചിരന്തനമായ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു . ധനത്തിലും ബുദ്ധി ശക്തിയിലും ദരിദ്രനായ എന്നെപ്പോലൊരു പുത്രന് സ്വന്തം രക്തമല്ലാതെ മറ്റെന്താണ് അമ്മയുടെ കാൽക്കൽ അർപ്പിക്കാൻ കഴിയുക .ഇതേ അമ്മയുടെ പുത്രനായി ഒരിക്കൽക്കൂടി ജനിക്കണമെന്നും അമ്മയെ സ്വതന്ത്രയാക്കാനുള്ള യത്നത്തിൽ ജീവൻ അർപ്പിക്കണമെന്നും മാത്രമാണെന്റെ പ്രാർത്ഥന . വന്ദേ മാതരം “
1909 ഓഗസ്റ്റ് 17 ന് ലണ്ടനിലെ പെന്റൻവാലി ജയിലിൽ തൂക്കിലേറ്റപ്പെട്ട ധീര വിപ്ലവകാരി മദൻലാൽ ധിംഗ്രയുടെ അന്ത്യപ്രസ്താവനയിലെ വരികളാണിവ. വീരസവർക്കറുമായുള്ള ബന്ധമാണ് ധിംഗ്രയെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലേക്ക് ആകർഷിച്ചത് . ലണ്ടനിലെ ഇന്ത്യൻ ഓഫീസ് തലവൻ കഴ്സൺ വാലിയെ വെടിവെച്ചു കൊന്നതിനാണ് ധിംഗ്രയെ തൂക്കിലേറ്റാൻ വിധിച്ചത്.
1909 ഓഗസ്റ്റ് 17 ന് രാവിലെ പെന്റൻവാലി ജയിലിൽ വെച്ച് ആ വിപ്ലവ നക്ഷത്രം തൂക്കിലേറ്റപ്പെട്ടു .വിദേശത്ത് വെച്ച് ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ആദ്യ ബലിദാനങ്ങളിലൊന്നായി മദൻ ലാൽ ധിംഗ്രയുടെ ജീവത്യാഗത്തെ കണക്കാക്കുന്നു .ധിംഗ്രയുടെ അന്ത്യ പ്രസ്താവന ദേശസ്നേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവു മനോഹരമായ ഒന്നാണെന്ന് വിൻസ്റ്റൺ ചർച്ചിലിനു പോലും പറയേണ്ടി വന്നു .
ലാലാ ഹർദയാൽ പറഞ്ഞു . “ ഇംഗ്ലണ്ട് വിചാരിക്കുന്നുണ്ടാവാം അവർ മദൻ ലാൽ ധിംഗ്രയെ വധിച്ചെന്ന് . സത്യത്തിൽ ധിംഗ്രയാണ് അനശ്വരൻ .ഭാരതത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യം കുറിക്കുന്നതിനു തുടക്കമിടുകയാണ് അദ്ദേഹം ചെയ്തത് . “
പ്രിതിലത വഡ്ഡേദാർ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സായുധ പോരാട്ടത്തിന് നേതൃത്വം നൽകി രക്തസാക്ഷികളായ നിരവധി ധീരദേശാഭിമാനികൾക്കൊപ്പം ഉയർന്നു കേൾക്കേണ്ട, ഉയരങ്ങളിൽ ആലേഖനം ചെയ്യപ്പെടേണ്ട പേരാണ് പ്രിതിലത വഡ്ഡേദാർ. ചിറ്റഗോങ്ങിലെ മിന്നൽ പിണർ! 1932 സെപ്റ്റംബറിൽ പഹർത്തലിയിൽ പൊലിഞ്ഞ ആ അഗ്നിനക്ഷത്രം ഭാരതീയ യുവത്വത്തിന് സമ്മാനിച്ചത് ധീരോദാത്തമായ സന്ദേശങ്ങളായിരുന്നു
ഇന്ത്യൻ പട്ടികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് തൂക്കിയിട്ടുള്ള കുപ്രസിദ്ധമായ പഹർത്തലി യൂറോപ്യൻ ക്ലബ്ബിനു നേരേ ആക്രമണം നടത്തുന്ന സംഘത്തിന് നേതൃത്വം നൽകാൻ സൂര്യസെൻ തെരഞ്ഞെടുത്തത് പ്രിതിലതയെയായിരുന്നു . 1932 സെപ്റ്റംബർ 24 ന് രാത്രി 10 .45 ന് പ്രിതിലതയും കൂട്ടരും പഹർത്തലി ക്ളബ്ബ് ആക്രമിച്ചു.
ക്ലബ്ബിൽ ചീട്ടു കളിക്കുകയായിരുന്ന വെള്ളകാർക്കെതിരെ തുരുതുരാ നിറയൊഴിച്ചു. നിരവധി ഓഫീസർമാർക്ക് പരിക്കു പറ്റി ഇൻസ്പെക്ടർമാരും സാർജന്റുമൊക്കെ വെടിയേറ്റവരിൽ പെടും. വെടിവെപ്പാരംഭിച്ചതോടെ വിപ്ലവത്തിന്റെ ലഘുലേഖകളുമായി മറ്റ് നാലുപേർ പട്ടണത്തിലേക്ക് പോയി വിതരണം തുടങ്ങി. ആക്രമണത്തിനൊപ്പം പ്രചാരണവും എന്ന സായുധ സമര തന്ത്രം അവർ നടപ്പാക്കി.
പഹർത്തലി ക്ലബ്ബിൽ വച്ച് ഒരു യൂറോപ്യന്റെ വെടിയുണ്ട പ്രിതിലതയുടെ നെഞ്ചിൽ മുറിവേൽപ്പിച്ചു . ആക്രമണം വിജയകരമായാൽ ഉടൻ തന്നെ രക്തസാക്ഷിത്വം വരിക്കാൻ അവൾ തീരുമാനിച്ചിരുന്നു . ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാൻ അവൾ ആഗ്രഹിച്ചതുമില്ല . അങ്ങനെ കയ്യിൽ കരുതിയിരുന്ന സയനൈഡും സഹപ്രവർത്തകനായ കാളി കിങ്കർ ദേയുടെ കയ്യിലുണ്ടായിരുന്ന സയനൈഡും കഴിച്ച് അവൾ ആത്മാഹുതി ചെയ്തു.
സൂര്യ സെൻ
ഇത് മരണത്തെ ഒരു ചങ്ങാതിയാക്കി ആലിംഗനം ചെയ്യാനുള്ള തയ്യാറെടുപ്പിനുള്ള സമയമാണ് . അത്തരമൊരു ഉദാത്ത നിമിഷത്തിൽ നിങ്ങൾക്കായി ഞാനെന്താണ് മാറ്റിവെക്കേണ്ടത് ? ഒരേയൊരു കാര്യം മാത്രം . അതെന്റെ സ്വപ്നമാണ് . ഒരു സുവർണ സ്വപ്നം . സ്വതന്ത്ര ഭാരതമെന്ന സ്വപ്നം . ഞാനത് ആദ്യം കണ്ടത് എത്ര ശുഭോദർക്കമായ നിമിഷത്തിലായിരുന്നു !
എന്റെ ജീവിതത്തിലങ്ങോളമിങ്ങോളം വികാര തീവ്രതയോടെ ഞാനത് മുന്നോട്ട് കൊണ്ട് പോയി. ഒരു ഭ്രാന്തനെപ്പോലെ മുന്നോട്ട് . എന്റെ പോരാളികളേ . ഒരിക്കലും പിന്തിരിയരുത് . അടിമത്തത്തിന്റെ പ്രഭാവം അപ്രത്യക്ഷമാവുകയാണ് . സ്വാതന്ത്ര്യത്തിന്റെ പ്രഭാതം ഉദിച്ചുയരുകയാണ് .
മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന്റെ അൾത്താരയിൽ ജീവൻ ബലിയർപ്പിച്ച എല്ലാ രാജ്യസ്നേഹികളുടേയും പേരുകൾ ഹൃദയത്തിന്റെ ഉള്ളറകളിൽ എഴുതിച്ചേർക്കുക, ജയിലിനു പുറത്തുള്ള എല്ലാവർക്കും എന്റെ അനുഗ്രഹങ്ങൾ , നിങ്ങൾക്കെന്റെ യാത്രാമൊഴി , വിപ്ലവം നീണാൾ വാഴട്ടെ . വന്ദേ മാതരം “
ഇതായിരുന്നു സൂര്യ സെന്നിന്റെ അവസാന സന്ദേശം
സ്കൂൾ അദ്ധ്യാപകനായ രാമ നിരഞ്ജൻ സെന്നിന്റെ മകനായി 1894 മാർച്ച് 22 ന് ചിറ്റഗോങ്ങിലാണ് സൂര്യസെൻ ജനിക്കുന്നത് . വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് എടുത്തു ചാടിയ സൂര്യ സെൻ മാസ്റ്റർ ദാ എന്ന പേരിലാണ് വിപ്ലവകാരികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്
1857 ലെ സായുധ സ്വാതന്ത്ര്യ കലാപത്തിനു ശേഷം നടന്ന ആദ്യ സായുധ വിപ്ലവത്തിന്റെ സൂത്രധാരൻ മാസ്റ്റർ ദാ ആയിരുന്നു . 1930 ഏപ്രിൽ 18 ന് ചിറ്റഗോംഗ് കുന്നുകളിലെ ബ്രിട്ടീഷുകാരുടെ പ്രധാന ആയുധ ശാല സൂര്യസെന്നിന്റെ നേതൃത്വത്തിലുള്ള സായുധ വിപ്ലവകാരികൾ പിടിച്ചെടുക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തത് ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളക്കമാർന്ന അദ്ധ്യായമാണ്
കിഴക്കൻ ബംഗാളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച സൂര്യ സെന്നെ 1933 ഫെബ്രുവരി 16 ന് പോലീസ് പിടികൂടി. ജയിലിൽ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു . മുഴുവൻ പല്ലുകളും തല്ലിക്കൊഴിച്ചു . ശരീരത്തിലെ എല്ലാം അസ്ഥികളും തല്ലിയൊടിച്ചു . ഒടുവിൽ ജീവച്ഛവമായി തീർന്ന ശരീരത്തെ , ആധുനികരെന്ന് മേനി നടിക്കുന്ന ബ്രിട്ടീഷ് കാടന്മാർ 1934 ജനുവരി 12 ന് തൂക്കിലേറ്റി. സൂര്യസെന്നിന്റെ മൃതദേഹത്തെപ്പോലും ഭയന്ന ബ്രിട്ടീഷുകാർ അത് വീപ്പയ്ക്കുള്ളിലാക്കി ബംഗാൾ ഉൾക്കടലിൽ തള്ളുകയായിരുന്നു.
ഭഗത് സിംഗ് , സുഖ് ദേവ് , രാജഗുരു
ഭഗത് സിംഗ് , രാജ ഗുരു , സുഖ് ദേവ് . ഭാരതത്തിലെ ഓരോ മൺതരിക്കും സുപരിചിതമായ പേരുകൾ . സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന വിപ്ലവത്തിന്റെ അഗ്നി നക്ഷത്രങ്ങൾ .
ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി. പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്.
1931 മാർച്ച് 23 .
ആരാണ് ആദ്യം കഴുമരച്ചുവട്ടിൽ കയറേണ്ടതെന്നതിനെ പറ്റി മത്സരിക്കുകയായിരുന്നു മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധ വിപ്ലവം നടത്തിയ ആ ധീര ദേശാഭിമാനികൾ .ആദ്യം സുഖ്ദേവ് പിന്നെ ഭഗത് സിംഗ് , രാജ് ഗുരു എന്ന ക്രമത്തില്‍ തീരുമാനിക്കപ്പെട്ടു .വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കി അവര്‍ ജയില്‍ മുറികളില്‍ നിന്നും പുറത്തെത്തി .
സഹ തടവുകാരുടെ ഏറ്റു വിളികളില്‍ ജയിലറകൾ പ്രകമ്പനം കൊണ്ടു .കയർ കുരുക്കുകൾ അവർ സ്വയം കഴുത്തിലണിഞ്ഞു . നിമിഷങ്ങൾക്കുള്ളിൽ കഴുമരത്തട്ടിന്റെ പലക നീങ്ങി . “സ്വാതന്ത്ര്യം തന്നെ ജീവിതം അടിമത്തമോ മരണം “ എന്ന സന്ദേശം ഭാവി ഭാരതത്തിനു നല്കി അവർ അനശ്വരരായി .
ബ്രിട്ടീഷ് സർക്കാരിനെതിരെ അവസാന സായുധ പോരാട്ടം നടത്തിയ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്ന് കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ഇങ്ങനെ പറഞ്ഞു
” സങ്കടത്തിന്റെയും ദുഖത്തിന്റെയും കനത്ത നിഴലുകളിലാണ് നാമിന്നിവിടെ ചേർന്നിരിക്കുന്നത് . സർദാർ ഭഗത് സിംഗും , രാജഗുരുവും , സുഖ് ദേവും തീർച്ചയായും വിപ്ലവത്തിന്റെ പ്രതീകങ്ങളാണ് . അവർ പോയിരിക്കാം . പക്ഷേ അവരെ പ്രതീകമാക്കിയ ചേതന എക്കാലവും അജയ്യമായി നിലനിൽക്കും ”
രാമപ്രസാദ് ബിസ്മിൽ -അഷ്ഫഖുള്ള ഖാൻ
ഇരുമെയ്യാണെങ്കിലും ഒരേ മനസും ലക്ഷ്യവുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തൂക്കുകയറിലേക്ക് സ്വപ്രേരണയാലേ നീങ്ങിയ ധീര വിപ്ലവകാരികളായിരുന്നു അഷ്ഫഖുള്ള ഖാനും രാമ പ്രസാദ് ബിസ്മിലും. . ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ പ്രവർത്തകരായിരുന്ന ഇരുവരേയും 1925 ആഗസ്റ്റ് 9 നു നടന്ന കകോരി തീവണ്ടി ആക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു
വിപ്ലവകാരികൾ മാത്രമല്ല അതുല്യരായ കവികളും കൂടിയായിരുന്നു ഇരുവരും . “സർഫറോഷി കി തമന്ന” എന്നു തുടങ്ങുന്ന കാവ്യം എഴുതിയത് രാമ പ്രസാദ് ബിസ്മിലാണ് .”എന്റെ മാതൃഭൂമിക്കു വേണ്ടി ആയിരം വട്ടം മരണം വരിക്കേണ്ടി വന്നാലും ഞാനതിനു തയ്യാറാണ് . ദൈവമേ എനിക്ക് നൂറു ജന്മങ്ങൾ തരൂ ഒപ്പം ഓരോ ജന്മവും രാഷ്ട്രബലിത്തീയിൽ ആഹുതി ചെയ്യാനുള്ള വരവും നീ എനിക്കു തന്നാലും ” എന്ന് പാടി കഴുമരത്തെ വരിച്ച രാമപ്രസാദ് ബിസ്മിലിന്റെയും
“എന്റെ പിൻഗാമികൾ രാഷ്ട്രത്തിനു വേണ്ടി പോരാടിമരിക്കുന്നതാണെന്റെ ഒരേയൊരു സ്വപ്നം ” എന്നു പറഞ്ഞ് ജീവത്യാഗം ചെയ്ത അഷ്ഫഖുള്ള ഖാന്റെയും രാഷ്ട്രസ്നേഹവും അന്തസ്സുറ്റ ബലിദാനവും സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പുതിയ ചരിത്രങ്ങളാണെഴുതിയത് .
ചന്ദ്രശേഖർ ആസാദ്
പണ്ഡിറ്റ് രാമപ്രസാദ് ബിസ്മിലിനും അഷ്ഫഖുള്ള ഖാനുമൊപ്പം കകോരിയിൽ , ഭഗത് സിംഗിനും സുഖ്ദേവിനുമൊപ്പം സാണ്ടേഴ്സ് വധത്തിൽ , പാർലമെന്റ് ഹാളിൽ നടന്ന ബോംബേറിൽ , യശ്പാലിനും ഭഗവതി ചരണുമൊപ്പം വൈസ്രോയിക്കെതിരെ നടന്ന ആക്രമണത്തിൽ , എന്നുവേണ്ട അക്കാലത്ത് ഉത്തരഭാരതത്തെ കിടിലം കൊള്ളിച്ച മിക്ക വിപ്ലവപ്രവർത്തനങ്ങൾക്കും പ്രേരണയായി പ്രവർത്തിച്ച ആൾ
ചന്ദ്രശേഖർ ആസാദ്
അസാധാരണമായ സംഘടനാ കുശലത , സാഹസികത , പടക്കളത്തിലെ സേനാനായകന്റെ യുദ്ധ കൗശലം ഇവയെല്ലാം ചന്ദ്രശേഖർ ആസാദിനെ വിപ്ലവകാരികൾക്ക് പ്രിയപ്പെട്ടവനാക്കിയിരുന്നു . മിതവാദികളായ കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ വളരെയധികം ആദരിച്ചിരുന്നു .
അദ്ദേഹം ഒരിക്കൽ പറഞ്ഞു.” അറസ്റ്റ് ചെയ്ത് ചങ്ങലക്കിട്ട കുരങ്ങന്മാരെപ്പോലെ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നില്ല. എട്ട് തിരകള്‍ നിറച്ച തോക്കും എട്ട് അധികതിരകളും പോക്കറ്റിലിട്ടു നടക്കും. സമയം വരുമ്പോള്‍ ഉണ്ടകള്‍ ശത്രുക്കള്‍ക്ക് നേരെയും ഒടുവിലത്തേത് എന്റെ ശിരസ്സിലേക്കും ഞാൻ പ്രയോഗിക്കും
അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ വച്ച് ബ്രിട്ടീഷ് സൈന്യം വളഞ്ഞപ്പോൾ പറഞ്ഞതു പോലെ തന്നെ ചന്ദ്രശേഖർ ആസാദ് പ്രവർത്തിച്ചു . ബ്രിട്ടീഷുകാരന്റെ കൈകളിൽ തന്റെ ജീവനുള്ള ശരീരം എത്തില്ലെന്ന് ദൃഢനിശ്ചയം ചെയ്ത ആ ധീര ദേശാഭിമാനി അവസാനത്തെ വെടിയുണ്ട തന്റെ ശിരസിലേക്ക് തന്നെ പ്രയോഗിച്ചു . സ്വാതന്ത്ര്യമാണ് ജീവിതമെന്ന് വിശ്വസിച്ച ആ മഹാനായകൻ സ്വാതന്ത്ര്യ സമരഭൂമിയിൽ ജീവാർപ്പണം ചെയ്തു
സുഭാഷ് ചന്ദ്ര ബോസ്
ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളക്കമുള്ള നക്ഷത്രം . സൗശക്തമായ സൈനിക മുന്നേറ്റം ബ്രിട്ടനെതിരെ നടത്താൻ കഴിഞ്ഞ സൈനിക മേധാവി . ഭാരതീയരുടെ നേതാജി
സുഭാഷ് ചന്ദ്രബോസ്
“ഞാൻ ത്രികക്ഷികളുടെ ഭിക്ഷാംദേഹിയായി വന്നവനല്ല . എന്റെ ജനങ്ങളോട് സംസാരിക്കാൻ എനിക്കാരുടേയും അനുമതിപ്പത്രം ആവശ്യമില്ല “എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചത് 1942 മെയ് മാസത്തിലാണ് . പ്രഖ്യാപിച്ചതാകട്ടെ ലോകത്തെ കിടുകിടാ വിറപ്പിച്ച , എതിർശബ്ദങ്ങളെ അസഹനീയമായിക്കണ്ട ഏകാധിപതിയായ ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്നും ..
കാലു പിടിച്ചായാലും കഴുത്തു വെട്ടിയായാലും ഭാരതം സ്വതന്ത്രമാകണം എന്ന് മാത്രമാണ് ആ ദേശസ്നേഹി ആഗ്രഹിച്ചത് . അതിനാരോടും സഖ്യമുണ്ടാക്കാൻ തയ്യാറായിരുന്നു . പക്ഷേ ആരുടേയും ആധിപത്യം അംഗീകരിച്ചതുമില്ല .
മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ അദ്ദേഹം തയ്യാറായിരുന്നു . അസാമാന്യമായ ചങ്കൂറ്റവും അസാധാരണമായ പ്രവർത്തന മികവും ഒപ്പം ഏത് അലസഹൃദയനേയും ഉടനടി സജ്ജമാക്കുന്ന പ്രസംഗശൈലിയും . സുഭാഷ് ബോസ് ഭാരത സ്വാതന്ത്ര്യ സമരത്തെ മാറ്റിമറിച്ചതിൽ അത്ഭുതമൊന്നുമില്ല .
1947 ൽ ബ്രിട്ടീഷ് സാമ്രാജ്യം ഒഴിഞ്ഞു പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സുഭാഷിന്റെ സൈനിക മുന്നേറ്റം കൂടിയായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ് അഭിപ്രായപ്പെട്ടീട്ടുണ്ട് . കറതീർന്ന ദേശീയവാദിയും സ്വാതന്ത്ര്യപോരാളിയുമായിരുന്ന അദ്ദേഹം ഭാര്യ എമിലി ഷെങ്കലിനയച്ച കത്തിൽ ഭാരതത്തെപ്പറ്റി ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട് .
“ഇന്ത്യ അസാധാരണമായൊരു രാജ്യമാണ് . അധികാരത്തിലിരിക്കുന്നവരെക്കാൾ അവൾ ബഹുമാനിക്കുന്നത് അധികാരം ത്യജിക്കുന്നവരെയാണ് .“
സായുധ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടിക ഇവരിലൊതുങ്ങില്ല . വിപ്ളവകാരികൾക്ക് ദേശീയ ചിന്തയുടെ കരുത്താർന്ന മാർഗ്ഗം കാണിച്ചു കൊടുത്ത ബാലഗംഗാധര തിലകൻ , പിൽക്കാലത്ത് ഭാരതം കണ്ട മഹാനായ ദാർശനികരിൽ ഒന്നായി മാറിയ വിപ്ളവകാരി അരബിന്ദ ഘോഷെന്ന മഹർഷി അരവിന്ദൻ , റാഷ് ബിഹാരി ബോസ് , ജതീന്ദ്രനാഥ മുഖർജിയെന്ന ഭാഗ ജതിൻ , ലാലാ ഹർദയാൽ , കേരളത്തിന്റെ ഭഗത് സിംഗ് എന്നറിയപ്പെട്ട വക്കം അബ്ദുൾ ഖാദർ തുടങ്ങിയ ധീര വിപ്ളവകാരികൾ നിരവധി പേരുണ്ട് ..
ഇവരുടെ ചോരയിലും വിയർപ്പിലും നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് ഛിദ്രശക്തികൾക്ക് മുന്നിൽ അടിയറ വയ്ക്കാൻ നിങ്ങൾക്കാകുമോ
കത്തിയെരിയുന്ന യൗവനങ്ങൾ ആഹുതി ചെയ്യുമ്പോൾ മാതൃഭൂമിയുടെ സ്വാതന്ത്ര്യം മാത്രം ആഗ്രഹിച്ച ധീര ദേശാഭിമാനികൾക്ക് നമ്മൾ നൽകേണ്ടത് ഇതാണോ ?
ചിന്തിക്കുക .. !
ഈ രാഷ്ട്രം നിലനിന്നു പോകേണ്ടത് വിദ്യാർത്ഥികളുടെ ഹൃദയത്തിലാണ് ..യുവാക്കളുടെ മനസ്സിലാണ് ..ഈ രാഷ്ട്രത്തെ താങ്ങി നിർത്തുന്നത് നിങ്ങളുടെ ചിന്തകളും നിശ്ചയ ദാർഢ്യവും ആത്മ വിശ്വാസവും ദേശ സ്നേഹവുമാണ് …
പ്രിയപ്പെട്ടവരേ …
ഈ മാതൃഭൂമിയായ ഭാരതമാണ് നമ്മുടെ ശൈശവത്തിന്റെ കളിത്തൊട്ടിൽ , യൗവനത്തിലെ നന്ദനോദ്യാനം .. വാർദ്ധക്യത്തിലെ വാരണാസി..
ഈ സ്വാതന്ത്ര്യ സുദിനത്തിൽ നമുക്ക് നമസ്കരിക്കാം നമ്മുടെ അമ്മയെ …
നമസ്തേ സദാവത്സലേ മാതൃഭൂമേ…..
വന്ദേ മാതരം