യു.എ.ഇയിൽ നടപ്പാക്കുന്ന എക്സൈസ്, മൂല്യവർദ്ധിത നികുതികളുടെ പ്രസിദ്ധീകരണം അടുത്ത മാസം ഉണ്ടാകും. നികുതിയുടെ നപടിക്രമങ്ങളും വ്യവസ്ഥകളും ഈ വർഷത്തിന്റെ നാലാം പാദത്തിലുണ്ടാകുമെന്നും ഫെറൽ ടാക്സ് അതോരിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അലി ബുസ്താനി അറിയിച്ചു. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ അടുത്ത വർഷം ജനുവരി ഒന്നുമുതൽ 5 ശതമാനം വാറ്റ് ഈടാക്കി തുടങ്ങും.
യു.എ.ഇയിൽ നടപ്പിലാക്കുന്ന മൂല്യവർദ്ധിത, എക്സൈസ് നികുതികളുടെ പ്രസിദ്ധീകരണം അടുത്തമാസം പകുതിയോടെ ഉണ്ടാകുമെന്ന് ഫെഡറൽ ടാക്സ് അതോരിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അലി ബുസ്താനി അറിയിച്ചു.
വാറ്റ്, എക്സൈസ്, ഫെഡറൽ നികുതി സംവിധാനങ്ങളുടെ നടപടിക്രമങ്ങളും വ്യവസ്ഥകളും വർഷത്തിന്റെ നാലാം പാദത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിൽ നികുതി പ്രസിദ്ധീകരിച്ചയുടൻ കമ്പനികൾ വാറ്റ്, എക്സൈസ് സംവിധാനത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
375000 ദിർഹം വാർഷിക വരുമാനമുള്ള എല്ലാ കമ്പനികളും നികുതി നൽകണമെന്നാണ് നിയമം. ആദ്യ ഘട്ടത്തിൽ ഏകദേശം മൂന്നര ലക്ഷം കമ്പനികൾ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് .
നികുതി രജിസ്രേഷൻ നടത്തിയ കമ്പനികൾ ടാക്സ് ഏജന്റിനെ, അല്ലെങ്കിൽ നിയമ പ്രതിനിധിയെ, നികുതി സംബന്ധമായ വിഷയങ്ങളുടെ പ്രതിനിധിയായി നിയമിച്ച് രജിസ്റ്റർ ചെയ്യണം. ഇവരായിരിക്കും നികുതി സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളുടേയും ഉത്തരവാദി.
നികുതി വീഴ്ച വരുത്തുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും വരെ ലഭിക്കും. പുകയില, എനർജി ഡ്രിങ്കുകൾ എന്നിവയ്ക്ക് 100 ശതമാനവും, പഞ്ചസാരയുടെ അളവ് കൂടിയ സോഫ്റ്റ് ഡ്രിങ്കുകൾക്ക് 50 ശതമാനവും വരെ എക്സൈസ് നികുതിയാണ് ഏർപ്പെടുത്തുക. ആരോഗ്യ രംഗം, വിദ്യാഭ്യാസ മേഖല എന്നിവയെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.