34 വർഷത്തെ തുടർച്ചയായ ഭരണം . കൊട്ടിഘോഷിക്കപ്പെട്ട ഇടത് നയങ്ങൾ പൂർണമായി നടപ്പാക്കാൻ കഴിയുന്ന രീതിയിൽ തുടർച്ചയായി തന്നെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി ബംഗാൾ ഭരിച്ചത് . 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിലാണ് ബംഗാളിൽ ഇടതു മുന്നണി അധികാരത്തിലേറിയതും .
സിംഗൂരും നന്ദിഗ്രാമും ഇടതുമുന്നണിയ്‌ക്ക് തിരിച്ചടിയായതോടെ ബംഗാളിൽ തൃണമൂൽ കൊടി പാറി . 2016 ഓടെ തകർച്ച പൂർണമായി . ഒരുകാലത്ത് സംസ്ഥാനത്തെ വലിയ കക്ഷിയായിരുന്ന കോൺഗ്രസിനോടൊപ്പം, ചേർന്ന് മത്സരിച്ചിട്ടും ദയനീയ തകർച്ചയായിരുന്നു ഫലം . എന്നുമാത്രമല്ല സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു .
പുതുതായി നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ് ആ മുറിവുകളിൽ ഉപ്പു തേയ്‌ക്കുന്നതാണെന്ന് പറയാതെ വയ്യ . എല്ലാ മുനിസിപ്പാലിറ്റികളിലും മത്സരിച്ചിട്ടും കോൺഗ്രസിനോട് സഖ്യം ഉണ്ടായിരുന്നിട്ടും ഒറ്റ സീറ്റിൽ പോലും ജയിക്കാൻ സിപിഎമ്മിനായില്ല . ഫോർവേഡ് ബ്ളോക്കിന്റെ ഒരു സീറ്റു മാത്രമാണ് ആകെയുള്ള അപവാദം .
അതേ സമയം ബിജെപി പതുക്കെ പതുക്കെ നില മെച്ചപ്പെടുത്തുന്നുമുണ്ട് . ബുനിയാദ്പൂർ , കൂപ്പേഴ്സ് ക്യാമ്പ് , ദുർഗാപൂർ, ധുപ്ഗുരി , ഹൽദിയ, നൽഹട്ടി,പൻസ്കുര എന്നെ നഗരസഭകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് . ആകെയുള്ള 148 സീറ്റുകളിൽ 140 ഉം തൃണമൂൽ നേടിയപ്പോൾ 6 സീറ്റുകൾ ബിജെപിക്ക് ലഭിച്ചു . ഒരു സ്വതന്ത്രനും ഒരു ഫോർവേഡ് ബ്ളോക്ക് അംഗവുമാണ് മറ്റുള്ള രണ്ട് സീറ്റുകൾ നേടിയത് .
സീറ്റുകൾ ലഭിക്കാത്തതല്ല സിപിഎമ്മിനെ ആശങ്കയിലാഴ്‌ത്തുന്നത് . ഏഴ് മുനിസിപ്പാലിറ്റികളിലും കൂടി മുന്നണിക്ക് ലഭിച്ചത് അറുപത്താറായിരം വോട്ടുകൾ മാത്രമാണ് . അതും കോൺഗ്രസുമായി ചേർന്നാണ് ഇത്രയും വോട്ടുകൾ ലഭിച്ചത് . അതേ സമയം ബിജെപി ഒറ്റയ്‌ക്ക് നേടിയത് എൺപത്തിയാറായിരം വോട്ടുകളാണ് . കഴിഞ്ഞവട്ടം ബിജെപിക്ക് ലഭിച്ചത് വെറും ഇരുപതിനായിരം വോട്ടുകളായിരുന്നു.
ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ചിലയിടങ്ങളിൽ തൃണമൂലുമായി നല്ല മത്സരവും കാഴ്ചവച്ചു . എന്നാൽ മൂന്നക്കത്തിലെത്താൻ തന്നെ പാടുപെടുന്ന അവസ്ഥയിലാണ് സിപിഎം . ഒരു വാർഡിൽ വെറും 7 വോട്ടുകൾ മാത്രമാണ് അവർക്ക് ലഭിച്ചതെന്നറിയുമ്പോഴാണ് തകർച്ചയുടെ ആഴം മനസ്സിലാവുക .
കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ളവയിലെ ഒന്നൊഴിച്ചുള്ള മുനിസിപ്പാലിറ്റികളിൽ നിന്ന് കോൺഗ്രസില്ലാതെ രണ്ട് ലക്ഷത്തോളം വോട്ടുകളാണ് ഇടത് മുന്നണി നേടിയത് .എല്ലായിടത്തും ബിജെപിയെക്കാൾ മുന്നിലും .
എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന എലാ മുനിസിപ്പാലിറ്റികളിലും ആകെ ലഭിച്ച വോട്ടുകളിൽ ബിജെപിക്ക് പിന്നിലാണ് സിപിഎം . കോൺഗ്രസിന്റെ വോട്ടു കൂടി കൂട്ടിയാൽ പോലും നൽഹട്ടിയിൽ മാത്രമാണ് മുന്നിലെത്താൻ കഴിയുക .ശക്തി കേന്ദ്രമെന്നറിയപ്പെട്ട ദുർഗാപൂരിലും ഹൽദിയയിലും പാർട്ടി തിരിച്ചടി നേരിട്ടു . ദുർഗാപൂരിൽ ബിജെപി ഒപ്പത്തിനൊപ്പം കയറി .
ദുർഗാപൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരത്തോളം വോട്ട് നേടിയ ബിജെപി ഇപ്പോൾ അത് നാൽപ്പത്തയ്യായിരത്തിനു മുകളിലെത്തിച്ചു . അതേ സമയം ഒരു ലക്ഷത്തിൽപരം വോട്ടു നേടിയ സിപിഎമ്മിനാകട്ടെ ഇപ്പോൾ പകുതി പോലും നേടാനായതുമില്ല .
നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും പോലെയല്ല പഞ്ചായത്ത് നഗര സഭ തെരഞ്ഞെടുപ്പുകൾ . ഒരു സംഘടനയുടെ അടിസ്ഥാനം നിർണയിക്കുന്നത് അത്തരം തെരഞ്ഞെടുപ്പുകളാണ് . അങ്ങനെ നോക്കുമ്പോൾ സിപിഎം തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് . കോൺഗ്രസിനോടൊട്ടി നിന്നിട്ട് പോലും രക്ഷയില്ല എന്നതാണവസ്ഥ .
സെൽഭരണവും സ്വജന പക്ഷപാതവും ഫാസിസ്റ്റ് സമീപനങ്ങളും തിരിച്ചടി വാങ്ങിത്തുടങ്ങിയപ്പോൾ കൂട്ടത്തോടെയായതാണ് സിപിഎമ്മിനെ തകർക്കുന്നത് . ഒപ്പം രക്ഷിക്കാൻ തലയെടുപ്പുള്ള ജനകീയ നേതാക്കളുമില്ല എന്ന അവസ്ഥ .
ചുരുക്കത്തിൽ മോന്തായത്തിനൊപ്പം അടിത്തറയും ഇളകിക്കഴിഞ്ഞെന്നർത്ഥം .