കാൻഡി : ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം .രോഹിത് ശർമയുടെ സെഞ്ച്വറിയുടേയും ക്യാപ്ടൻ എം എസ് ധോണിയുടെ അർദ്ധ സെഞ്ച്വറിയുടേയും സഹായത്തോടെയാണ് ഇന്ത്യ വിജയിച്ചത് .
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റിന് 217 റൺസാണെടുത്തത്. 80 റൺസെടുത്ത തിരമാനെയാണ് ടോപ് സ്കോറർ . ജസ്പ്രീത് ബൂമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
218 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയുടെ സെഞ്ച്വറിയാണ് തുണയായത് ., 4 വിക്കറ്റിന് 61 റൺസ് എന്ന നിലയിൽ നിന്ന് രോഹിതും ധോണിയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
145 പന്തിൽ 16 ഫോറുകളുടേയും 2 സിക്സറുകളുടേയും പിന്തുണയോടെയാണ് രോഹിത് 124 റൺസെടുത്ത് പുറത്താകാതെ നിന്നത് .നാലു ഫോറും ഒരു സിക്സുമടിച്ച ധോണി 86 പന്തിൽ 67 റൺസെടുത്ത് പുറത്താകാതെ നിന്നു.
ജയത്തിന് 8 റൺസ് അകലെ വച്ച് ശ്രീലങ്കൻ ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികൾ വലിച്ചെറിഞ്ഞത് കളി കുറച്ച് നേരം തടസ്സപ്പെടുത്തി. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0 നു മുന്നിലായ ഇന്ത്യ പരമ്പരയും നേടി.