ദുബായ്: ദുബായ് മെട്രോ എട്ട് വർഷം കൊണ്ട് ഉപയോഗിച്ചത് നൂറുകോടിയിലേറെ യാത്രക്കാർ. ഇതിൽ 68.9 കോടിപ്പേർ സഞ്ചരിച്ചത് റെഡ് ലൈനിലും 33.9 കോടിയാളുകൾ ഗ്രീൻ ലൈനിലുമാണ് യാത്ര ചെയ്തത്.
ദുബായ് മെട്രോ ഉപയോഗിച്ചവരുടെ എണ്ണം 100കോടി കവിഞ്ഞതായി അറിയിച്ചത് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോരിറ്റി ചെയർമാൻ മതാർ അൽ തായറാണ്. സർവ്വീസ് തുടങ്ങിയ 2009, സെപ്റ്റംബർ 9 മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. ഇതിൽ ഇതിൽ 68.9 കോടിപ്പേർ സഞ്ചരിച്ചത് റെഡ് ലൈനിലും 33.9 കോടിയാളുകൾ ഗ്രീൻ ലൈനിലുമാണ് യാത്ര ചെയ്തത്.
സുഗമമായ യാത്രയും ഉയർന്ന കാരക്ഷമതയും മികച്ച സുരക്ഷയും ഉറപ്പുനൽകുന്നതിനാലാണ് മെട്രോ യാത്രക്കാരുടെ എണ്ണം ഓരോ വർഷം പിന്നിടുന്തോറും കൂടുന്നതെന്ന് അൽ തായർ പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിന്റേയും നയ നൈപുണ്യത്തിന്റേയും ഫലമാണ് ദുബായ് മെട്രോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ യാത്രാ സൗകര്യമൊരുക്കുകയും ദുബായ് യുടെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന ദുബായ് മെട്രോ അതിപ്രധാനമായ യാത്രമാർഗ്ഗമാണെന്ന് ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2030 ഓടെ ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം 30 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മതാർ അൽതായർ പറഞ്ഞു.
2016 ൽ ഇത് 16 ശതമാനമായിരുന്നു. ടാക്സികളെ കൂടി ഉൾപ്പെടുത്തിയാൽ 24 ശതമാനമാവുമെന്നും അദ്ദേഹം അറിയിച്ചു. ദുബായ് മെട്രോയിലെ യാത്ര ജനങ്ങളുടെ യാത്രാ സമ്മർദ്ദത്തിന് അയവു വരുത്തുകയും കാർ ഇന്ധന ഉപഭോഗവും വാഹന പരിപാലന ചെലവും കുറച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനകം നിരവധി റെക്കോഡുകൾ സ്വന്തമാക്കിയ ദുബായ് മെട്രോയുടെ ദൈർഘ്യം 75 കിലോമീറ്ററാണ്. 25000 ചതുരശ്രമീറ്റർ വീസ്തീർണത്തിൽ പരന്നു കിടക്കുന്ന യൂണിയൻ സ്റ്റേഷൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ മെട്രോ സ്റ്റേഷനാണ്. 2009 സെപ്റ്റംബർ 9 ന് റെഡ് ലൈനിൽ തുടങ്ങിയ സർവ്വീസ് പിന്നീട് 2011 സെപ്റ്റംബർ 9 ന് ഗ്രീൻ ലൈനിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു.