ന്യൂഡൽഹി : ഗൗരി ലങ്കേഷിന്റെ വധത്തിൽ ആർ.എസ്.എസിനും ബിജെപിക്കും പങ്കുണ്ടെന്ന് വ്യാജ പ്രസ്താവന നടത്തിയ പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് വക്കീൽ നോട്ടീസ് . കർണാടക ബിജെപി യുവമോർച്ച സെക്രട്ടറിയാണ് രാമചന്ദ്രഗുഹയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത് .
ഗൗരി ലങ്കേഷിന്റെ വധം നടന്നതിനു ശേഷം കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു . എന്നാൽ ആർ.എസ്.എസ് ആണ് പിന്നിലെന്ന് പറഞ്ഞിട്ടില്ലെന്ന് പിന്നീട് കോൺഗ്രസ് വ്യക്തമാക്കി . രാഹുലിനോ കോൺഗ്രസിനോ ഇക്കാര്യത്തിൽ തെളിവ് ഹാജാരാക്കാനുണ്ടെങ്കിൽ അത് ചെയ്യണമെന്ന് ബിജെപി കർണാടക അദ്ധ്യക്ഷൻ ബി എസ് യെദ്യൂരപ്പയും ആവശ്യപ്പെട്ടു.
ഗൗരിയുടെ മരണത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്നും ബിജെപി സർക്കാർ അതിനു പിന്തുണ കൊടുക്കുകയാണെന്നുമാണ് ഗുഹ ആരോപിച്ചത് . മൂന്നു ദിവസത്തിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. ഇത്തരം വ്യാജ പ്രസ്താവനകൾ നടത്തുനവർക്കെല്ലാം വക്കീൽ നോട്ടീസ് അയക്കാനാണ് തീരുമാനമെന്നും കർണാടക ബിജെപി വക്താവ് അശ്വന്ത് നാരായണ വ്യക്തമാക്കി.