തിരുവനന്തപുരം : രക്താർബുദത്തിന് ആർസിസിയിൽ ചികിത്സ നടത്തിയ പെൺകുട്ടിയ്ക്ക് എച് ഐവി അണുബാധയേറ്റ സംഭവത്തിൽ കുട്ടിയുടെ ചികിത്സാ രേഖകൾ പോലീസ് ഇന്ന് പരിശോധിക്കും. പെൺകുട്ടി രക്തം സ്വീകരിച്ച രക്തദാതാക്കളുടെ പൂർണ്ണവിവരവും പോലീസ് ശേഖരിക്കും. അതെ സമയം ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘവും അന്വേഷണം ഊർജ്ജിതമാക്കി.
രക്താർബുദത്തിന് ആർസിസിയിൽ ചികിത്സ നടത്തിയ പെൺകുട്ടി രക്തം സ്വീകരിച്ചതിനെത്തുടർന്നു എച്ച്ഐവി അണുബാധയേറ്റെന്ന ജനം ടിവി വാർത്തയെ തുടർന്നാണ് പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചത്. ആർസിസിസിയിൽ നിന്നും പെൺകുട്ടിയുടെ ചികിത്സാ രേഖകൾ പോലീസ് സംഘം പരിശോധിക്കും.
ഡോക്ടർമാരുടെയും ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തുകയും രക്ത ദാതാക്കളുടെ പൂർണ്ണ വിവരം ശേഖരിക്കുകയും ചെയ്യും. അതെ സമയം ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്റ് ഡിഎംഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും അന്വേഷണം ഊർജ്ജിതമാക്കി. മനുഷ്യാവകാശ കമ്മീഷനും ബാലവകാശ കമ്മീഷനും വിഷയത്തിൽ റിപ്പോർട്ടുകളാവിശ്യപ്പെട്ടിയിട്ടുണ്ട്.
ആർസിസി ഡയറക്ടറോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടുമാണ് മൂന്നാഴ്ചയ്ക്കകം വിശദീകരണം ഫയൽ ചെയ്യാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നല്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന ബാലാവകാശ കമ്മീഷൻ ആർസിസി ഡയറക്ടറോടും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയോടും 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.