കൊച്ചി :ആസൂത്രിത മതപരിവര്‍ത്തന കേസില്‍ കോടതിയെ വെല്ലുവിളിച്ച് പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍. അഖിലയുടെ മനുഷ്യാവകാശം കോടതികള്‍ ധ്വംസിച്ചുവെന്നും പെണ്‍കുട്ടിക്കേര്‍പ്പെടുത്തിയ കനത്ത സുരക്ഷ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെ അഖിലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന പേരില്‍ പത്രസമ്മേളനം നടത്താനെത്തിയ പോപ്പുലര്‍ ഫ്രണ്ട് അനുകൂലികൾ പക്ഷേ സമയം കണ്ടെത്തിയത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കാനായിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും അഖിലയുടെ കാര്യത്തില്‍ നീതി നിഷേധം നടത്തിയെന്നും പെണ്‍കുട്ടിക്കേര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ അഖിലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ഇവര്‍ കോടതിയെ പരസ്യമായിത്തന്നെ വെല്ലുവിളിക്കുകയും ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യവും സ്ത്രീസുരക്ഷയുടെയും ലേബലില്‍ എത്തിയവരോട് അഖിലയെ ലക്ഷ്യം വച്ചുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചതോടെ കളി മാറി. വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയും ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയും തനി നിറം കാട്ടി. ഭീകരവാദബന്ധത്തിന്റെ പേരില്‍ സുപ്രീം കോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച കേസിലാണ് കോടതിയെ വെല്ലുവിളിച്ച് ഇവര്‍ രംഗത്ത് വന്നതെന്നതാണ് ഗൗരവതരം. ഇതിനിടെ ആദ്യം പോപ്പുലര്‍ ഫ്രണ്ട് ബന്ധം നിഷേധിച്ചെങ്കിലും അവസാനം ഷെഫിന് ജെഹാന് പിന്തുണ അഭ്യര്‍ത്ഥിച്ചാണ് ഇവര്‍ മടങ്ങിയത്.
കോടതിക്കെതിരെയും നീതിന്യായവ്യവസ്ഥയ്ക്കുമെതിരെ ഗൗരവകരമായ പരാമർശങ്ങൾ ഉയർന്ന സ്ഥിതിക്ക് ഇവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട് .